ഐറിഷ് പൗരത്വ നിയമവിധി: ബന്ധപ്പെട്ട വകുപ്പുകള്‍ അപേക്ഷകളില്‍ പരിശോധന കര്‍ശനമാക്കി; നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യം ശക്തമാകുന്നു….

ഡബ്ലിന്‍: ഐറിഷ് പൗരത്വവുമായി ബന്ധപ്പെട്ട പ്രധാന വിധിയെ തടുര്‍ന്ന് ജസ്റ്റിസ് വകുപ്പ് അപേക്ഷയില്‍ പരിശോധന കര്‍ശനമാക്കി. ഇതിനോടകം പൗരത്വം ലഭിച്ചവര്‍ ചില ഇളവുകള്‍ നേടിയ കേസുകളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയേക്കും. കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പൗരത്വം നേടിയിട്ടുള്ളവരുടെ അപേക്ഷകളാണ് പുനഃപരിശോധിക്കുന്നത്.

ഓസ്ട്രേലിയന്‍ പൗരന്‍ റോഡറിക് ജോണ്‍സിന് ഐറിഷ് സിറ്റിസണ്ഷിപ് ലഭിക്കാന്‍ നല്‍കിയ അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കവെയാണ് ജസ്റ്റിസ് മാക്‌സ് ബാരറ്റ് സുപ്രധാന വിധിന്യായം പുറത്തുവിട്ടത്. ഇയാള്‍ പൗരത്വ അപേക്ഷ നല്‍കുന്നതിന് മുന്‍പ് ഒരുവര്‍ഷ കാലയളവില്‍ 100 ദിവസത്തോളം അയര്‍ലണ്ടില്‍ ഉണ്ടായിരുന്നില്ല. 97 അവധി ദിനങ്ങളും 3 ദിവസം തൊഴിലുമായി ബന്ധപ്പെട്ടും മൊത്തം 100 ദിവസങ്ങള്‍ അയര്‍ലണ്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

പൗരത്വ അപേക്ഷകര്‍ക്ക് 6 ആഴ്ച്ച വരെയാണ് മുന്‍കാല പ്രാബല്യത്തില്‍ അപേക്ഷ നല്‍കുന്നതിന് മുന്‍പ് പുറത്ത് പോകാന്‍ അര്‍ഹത ഉള്ളത്. എന്നാല്‍ ജോണിന്റെ കേസില്‍ ഈ 6 ആഴ്ച എന്ന പരിധിയും കഴിഞ്ഞ് വീണ്ടും കൂടുതല്‍ ദിനങ്ങള്‍ രാജ്യത്തിന് പുറത്തായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അപേക്ഷകന് യാതൊരു തരത്തിലും പൗരത്വം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചത്. മാത്രമല്ല, ഈ വിധി ഒരു സാര്‍വത്രിക വിധിയായി മാറുകയും ചെയ്തു. അതായത്, ഐറിഷ് പൗരത്വം ലഭിക്കാന്‍ പുതിയ വിധി അനുസരിച്ച് അപേക്ഷകന് അപേക്ഷ നല്‍കുന്നതിന് ഒരു വര്‍ഷം മുന്‍പ് മുഴുവന്‍ ദിവസങ്ങളും അയര്‍ലണ്ടില്‍ ഉണ്ടായിരിക്കണം. ഒരു ദിവസം പോലും രാജ്യത്ത് നിന്ന് മാറി നില്ക്കാന്‍ നിയമാനുവധി ഇല്ല. ജോണിന്റെ പൗരത്വ അപേക്ഷയില്‍ ജസ്റ്റിസ് വകുപ്പിന് യാതൊരുവിധ പ്രത്യേക അധികാരങ്ങളും വിനിയോഗിക്കാന്‍ കഴിയില്ലെന്നും കണ്ടെത്തി.

ഈ കേസിന്റെ വിധി നിര്‍ണ്ണയത്തിലൂടെ അപ്രതീക്ഷിതമായ പൗരത്വ നിയമ വ്യവസ്ഥയാണ് കോടതി വിധി പ്രഖ്യാപനത്തിലൂടെ ചൂണ്ടിക്കാണിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ജോണിന്റെ പൗരത്വ അപേക്ഷയില്‍ ഐറിഷ് പൗരത്വം ലഭിക്കാന്‍ യോഗ്യത ഇല്ലെന്നുപോലും പറയാന്‍ ജസ്റ്റിസ് വകുപ്പിന് അധികാരം ഇല്ലെന്നും ഇത്തരം അപേക്ഷകള്‍ നിരുപാധികം നിരസിക്കുകയാണ് വേണ്ടതെന്നും ജഡ്ജി ഓര്‍മ്മിപ്പിച്ചു. 1956-ലെ ഐറിഷ് പൗരത്വ നിയമമനുസരിച്ച് അപേക്ഷകര്‍ക്ക് യാതൊരുവിധ ഇളവും അനുവദിക്കാന്‍ ജസ്റ്റിസ് വകുപ്പിന് അധികാരം ഇല്ലെന്ന നിയമവശം കൂടി പരാമര്‍ശിച്ചായിരുന്നു വിധിപ്രഖ്യാപനം.

യൂറോപ്യന്‍ യൂണിയന്റെ കണക്കനുസരിച്ച് 2017-ല്‍ 8000 ആളുകള്‍ക്ക് ഐറിഷ് പൗരത്വം നല്‍കിയിട്ടുണ്ട്. പാരമ്പര്യമായി ഐറിഷുകാരായിട്ടുള്ളവരുടെ മക്കള്‍ക്കോ കൊച്ചുമക്കള്‍ക്കോ ഐറിഷ് പൗരത്വത്തിന് അപേക്ഷ നല്‍കുമ്പോള്‍ ഈ വിധി ബാധകമാകില്ല. 1956ലെ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള ആവശ്യം ശക്തമാവുകയാണ്. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് വന്‍ ആഘാതം നല്‍കുന്ന വിധിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

Share this news

Leave a Reply

%d bloggers like this: