ചൈനയുടെ തന്ത്രം വിലപ്പോവില്ല ; ഭൂട്ടാനില്‍ രണ്ടാം സന്ദര്‍ശനം നടത്തി മോദി; ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണ

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇന്ത്യയുടെ സുഹൃത്തായ ഭൂട്ടാനുമായുള്ള ബന്ധം ഒന്നുകൂടി ഊട്ടിഉറപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി രണ്ടാം ഭൂട്ടാന്‍ സന്ദര്‍ശനത്തില്‍. ഇന്ന് രാവിലെ പാരോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയ മോദിയ്ക്ക് ഗംഭീര വരവേല്‍പാണ് ലഭിച്ചത്. ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ സ്വീകരണം തന്നെ സ്പര്‍ശിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ നിന്നും ആനയിക്കാന്‍ ഇരുവശങ്ങളിലും ഭൂട്ടാനിലെ ജനങ്ങള്‍ ഇന്ത്യയുടെയും ഭൂട്ടാന്റെയും പതാകകള്‍ വീശി കാത്തു നില്‍പ്പുണ്ടായിരുന്നു. ഭൂട്ടാനുമായി ബന്ധം ഉറപ്പിക്കാന്‍ ചൈന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യത്തേക്കുള്ള മോദിയുടെ സന്ദര്‍ശനം. ഭൂട്ടാന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഹൈഡ്രോ പവര്‍ മേഖലയിലും ഇടപെടല്‍ നടത്താന്‍ ചൈനയ്ക്ക് താല്‍പര്യമുണ്ട്. മേഖലയില്‍ ചൈനയും പാകിസ്താനും ചേര്‍ന്ന് നടത്തുന്ന നീക്കങ്ങള്‍ക്കിടയിലാണ് ഇന്ത്യ സൗഹൃദം വിശാലമാക്കാന്‍ ശ്രമിക്കുന്നത്.

വികസനത്തിന്റെ തലത്തില്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഖ്യം വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഏറെ ശ്രദ്ധാലുവാണെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറയുന്നു. ഇതിന്റെ ഭാഗമായി ഭൂട്ടാന്റെ കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താന്‍ 400 കോടിയുടെ പിന്തുണ ഇന്ത്യ നല്‍കുമെന്ന് ഗോഖലെ പറഞ്ഞു. ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂട്ടുന്നതിന്റെ ഇന്‍സെന്റീവ് എന്ന നിലയിലാണ് കമ്പനികള്‍ക്കും നിര്‍മാതാക്കള്‍ക്കുമായി ഈ തുക ചെലവിടുക.

2018ല്‍ തുടങ്ങിയ ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതിയിലേക്ക് ഇന്ത്യയുടെ സംഭാവനയായി 5000 കോടി രൂപ നല്‍കുന്നുണ്ട്. ഇത്തവണ 5012 കോടി രൂപയുടെ വൈദ്യുതി വാങ്ങുന്നതിനുള്ള കരാറും ഇന്ത്യന്‍ പ്രധാനമന്ത്രി ഒപ്പു വെക്കുമെന്നാണ് അറിയുന്നത്. ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാഗീലും വാങ്ചൂക്കുമായും മോദി കൂടിക്കാഴ്ച നടത്തും.

ഭൂട്ടാനില്‍ രൂപേ കാര്‍ഡ് ഉപയോഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ബഹിരാകാശ ഗവേഷണം, വ്യോമയാനം, വിവരസാങ്കേതികത, വിദ്യാഭ്യാസം, വൈദ്യുത തുടങ്ങിയ മേഖലകളിലാണ് ധാരണാപത്രങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഊര്‍ജ്ജ മേഖലയിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനും മേഖലയിലെ പരസ്പര സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ദ്വിദിന സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: