ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ന്യുനപക്ഷങ്ങള്‍ നിരന്തരമായി വര്‍ഗീയാക്രമണത്തിന് ഇരകളാകുന്നതായി വെളിപ്പെടുത്തല്‍. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ വിദ്യാലയങ്ങളില്‍ പോലും പ്രകടമായ മതവര്‍ഗ്ഗീയതയും, ക്രിസ്ത്യന്‍ വിരുദ്ധതയുമാണ് കണ്ടുവരുന്നതായും കത്തോലിക്കാ ബിഷപ്പ് പറയുന്നു. പാകിസ്താനിലെ സിന്ധ് പ്രൊവിന്‍സിലുള്ള ഹൈദരാബാദ് എന്ന നഗരത്തിലെ സാഹചര്യമാണ് ബിഷപ്പ് തുറന്നു പറഞ്ഞത്. ഹൈദരാബാദ് രൂപത അധ്യക്ഷനായ സാംസണ്‍ ഷുക്കാര്‍ഡിനാണ് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് നു നല്‍കിയ അഭിമുഖത്തില്‍ ഇത് വെളിപ്പെടുത്തിയത്.
പൊതുവിദ്യാലയങ്ങളില്‍ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ക്രിസ്ത്യന്‍ കുട്ടികള്‍ അക്രമത്തിനിരയാകുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ മോശമായി ചിത്രീകരിച്ചിരിക്കുന്നതിനാല്‍, അവരെ അവിശ്വാസികളായിട്ടാണ് പരിഗണിച്ചു വരുന്നതെന്നും, ഇസ്ലാമാണ് ഏക മതമെന്നും, ഖുറാനിലൂടെ മാത്രമാണ് മോക്ഷം സാധ്യമാവുകയുള്ളൂവെന്നുമാണ് യാഥാസ്ഥിതികരായ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.
ക്രിസ്ത്യാനികള്‍ക്ക് പുറമേ, ഹിന്ദുക്കളും പാകിസ്ഥാനില്‍ വര്‍ഗീയാക്രമണങ്ങളെ നേരിടേണ്ടിവരുന്നതായി ബിഷപ്പ് വ്യക്തമാക്കി. പാശ്ചാത്യ രാഷ്ട്രങ്ങളില്‍ എവിടെയെങ്കിലും മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പാക്കിസ്ഥാനിലെ വര്‍ഗ്ഗീയവാദികള്‍ ദേവാലയങ്ങള്‍ക്കു നേരെ അക്രമമഴിച്ചുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിരബന്ധമായി മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിക്കുന്നത് ഗ്രാമ പ്രദേശങ്ങളില്‍ സര്‍വ്വസാധാരണമാണെന്നും ബിഷപ്പ് ഷുക്കാര്‍ഡിന്‍ വെളിപ്പെടുത്തുന്നു. മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നവനെ ഏതുവിധേനെയും മതപരിവര്‍ത്തനം ചെയ്താല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്ന വിശ്വാസവും, വിദ്യാഭ്യാസമില്ലായ്മയുമാണ് ഇതിന്റെ കാരണമായി മെത്രാന്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞയാഴ്ച എസിഎന്നിനു നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഷാ സമാനമായ കാര്യങ്ങള്‍ തന്നെയാണ് തുറന്നുപറഞ്ഞത്