കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിന്റെ പേരില്‍ പൊളിച്ച് കളയാന്‍ നിര്‍ദേശിച്ച മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങളിലെ ഫ്‌ലാറ്റ് ഉടമകള്‍ എല്ലാര്‍ക്കും നഷ്ടപരിഹാരമായ 25 ലക്ഷം നല്‍കണമെന്ന് സുപ്രീം കോടതി. ഫ്‌ലാറ്റ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇതിനുള്ള തുക ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ നല്‍കണം. 20 കോടി രൂപ ഫ്‌ലാറ്റ് ഉടമകള്‍ കെട്ടിവയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
അതേസമയം, ഫ്‌ലാറ്റ് പൊളിക്കണമെന്ന ഉത്തരവില്‍ ഒരു വരി പോലും മാറ്റാന്‍ കോടിതി ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരിവല്‍ നിന്ന് പിന്നോട്ട് പോവില്ല. ഫ്‌ലാറ്റുകള്‍ പൊളിക്കുക തന്നെ വേണം. ഇനി കോടതിയുടെ സമയം കളയരുതെന്നും ജ. അരുണ്‍ മിശ്ര താക്കീത് നല്‍കി. മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതിയുള്‍പ്പെടെ പരിശോധിക്കുകയായിന്നു സുപ്രിം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
അതിനിടെ, മരട് സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഫ്ളാറ്റ് ഉടമകള്‍ക്ക് ഇതുവരെ പത്തുകോടി എണ്‍പത്തിയേഴ് ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. ബാക്കിയുള്ളവര്‍ക്ക് ബാങ്ക് വിവരങ്ങള്‍ കൈമാറുന്ന മുറക്ക് തുക നല്‍കും. കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങി. ടെന്‍ഡര്‍ അടക്കം നടപടികളുടെ രേഖകളും ചീഫ് സെക്രട്ടറി കോടതിയ്ക്ക് നല്‍കി. ക്രൈംബ്രാഞ്ച് അന്വേഷണം സംബന്ധിച്ച വിവരങ്ങളുമാണ് ആറ് പേജുള്ള സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു.