ധാക്ക: 2016 എല്‍ ബംഗ്ലാദേശില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ പ്രതികളായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരക്ക് മാതൃകാപമായ ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. 2016 ജൂലായ് ഒന്നിന് നടന്ന ആക്രണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും വിദേശികളായിരുന്നു. ഇരകളില്‍ കൂടുതലും ഇറ്റലി, ജപ്പാന്‍ പൗരന്മാരായിരുന്നു. ഒമ്പത് ഇറ്റലിക്കാരും ഏഴ് ജപ്പാന്‍കാരും ഒരു അമേരിക്കക്കാരനും ഒരു ഇന്ത്യക്കാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ധാക്കയിലെ ഹോളി ആര്‍ട്ടിസാ കഫേയില്‍ ആയിരുന്നു ആക്രമണം നടന്നത്.
അഞ്ചംഗ ഭീകര സംഘമാണ് കഫേയില്‍ വെടിവയ്പ് നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നെങ്കിലും പ്രാദേശിക തീവ്രവാദി സംഘടനയായ ജമാ അത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് ആക്രമണത്തില്‍ പങ്കു വഹിച്ചതായി ബംഗ്ലാദേശ് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. കഫേയിലുണ്ടായിരുന്നവരെ വെടി വച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. കമാന്‍ഡോ ഓപ്പറേഷന്‍ വഴി ഭീകരര്‍ ബന്ദികളാക്കിയ അഞ്ച് പേരെ രക്ഷിച്ചിരുന്നു. വെടിവയ്പ് നടത്തിയ അഞ്ച് പേരെയും കമോന്‍ഡോ സംഘം വധിക്കുകയും ചെയ്തു.
ശിക്ഷാവിധി കേട്ട ശേഷം അള്ളാഹു അക്ബര്‍ വിളികളുമായാണ് പ്രതികള്‍ പുറത്തിറങ്ങിയത് എന്ന് ബംഗ്‌ളാദേശിലെ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാള്‍ എന്ന് കരുതപ്പെടുന്ന നൂറുള്‍ ഇസ്ലാം മര്‍സാന്‍ 2017 ജനുവരിയില്‍ ഭീകരവിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. എട്ട് പേരെയാണ് വിചാരണ ചെയ്തത്. ഒരാളെ വെറുതെ വിട്ടു. ഇപ്പോള്‍ മലേഷ്യയിലുള്ള വിവാദ ഇസ്ലാമിസ്റ്റ് മതപ്രചാരകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ആക്രമണകാരികള്‍ക്ക് പ്രചോദനമായി എന്ന റിപ്പോര്‍ട്ടുകള്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു.