പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് യു.പി യിൽ 10 മരണങ്ങൾ; നിരവധി നഗരങ്ങളിൽ ഇന്റർനെറ്റ് നിരോധനം

ലക്‌നൗ: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലും, മധ്യപ്രദേശിലും സമരക്കാരും, പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 10 പേർ കൊല്ലപ്പെട്ടു. പോലീസ് വെടിയുതിർത്തല്ല ആളുകൾ കൊല്ലപ്പെട്ടതെന്ന് ഡിജിപി ഒ പി സിംഗ് പറയുന്നു. 600ഓളം പേരെ കരുതല്‍ തടങ്കലിലാക്കിയതായി പൊലീസ് പറയുന്നു. മധ്യപ്രദേശിലെ വിവിധ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ 11 നഗരങ്ങളിൽ ഇന്റര്‍നെറ്റ് നിരോധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബിജ്നോർ, മീററ്റ്, ഫിറോസാബാദ്, കാൺപൂർ, സംഭാൽ, മൊറാദാബാദ്, മുസഫർനഗർ, ബറൈച്ച് തുടങ്ങിയ നഗരങ്ങളിലാണ് ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്.

ഡല്‍ഹിയിലെ ദര്യാഗഞ്ചില്‍ 10 പേരെ അറസ്റ്റ് ചെയ്തു. അതേസമയം കസ്റ്റഡിയിലെടുത്ത 9 കുട്ടികളെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യാ ഗേറ്റിലും ജാമിയ കാമ്പസിലും പ്രതിഷേധം സജീവമാണ്. ദര്യാഗഞ്ചില്‍ പൊലീസ് ലാത്തി ചാര്‍ജ്ജും ജലപീരങ്കി പ്രയോഗവും നടത്തി. ഇവിടെ 36 പേര്‍ക്ക് പരിക്കേറ്റു. ഈസ്റ്റ് ഡൽഹിയിലെ സീമാപുരിയിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ആർജെഡി ആഹ്വാനം ചെയ്ത ബിഹാർ ബന്ദിൽ വ്യാപക അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടു.

ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയാല്‍ ഛത്തീസ്ഗഡിലെ പകുതിയിലധികം പേര്‍ക്ക് പൗരത്വം തെളിയിക്കാനാകില്ല എന്ന് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ 2.80 കോടി ജനങ്ങളുണ്ട്. സംസ്ഥാനത്ത് പകുതിയിലധികം പേരുടെ പക്കല്‍ പൗരത്വം തെളിയിക്കാനുള്ള രേഖകളുണ്ടാകില്ല – ഭൂപേഷ് ബഗേല്‍ പറഞ്ഞു. അവര്‍ക്ക് ഭൂമി രേഖകളോ ഭൂമിയോ ഇല്ല. അവരുടെ പൂര്‍വപിതാക്കള്‍ നിരക്ഷരരായിരുന്നു.

പലരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. സാധാരണക്കാരന്റെ ജീവിതം തകര്‍ത്തല്ല നുഴഞ്ഞുകയറ്റം തടയേണ്ടത് എന്നും ഭൂപേഷ് ബഗേല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ പൗരത്വ ഭേദഗതി നിയമമോ ദേശീയ പൗരത്വ പട്ടികയോ നടപ്പാക്കില്ല എന്ന് ഭൂപേഷ് ബഗേല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ നിയമത്തിലും പട്ടികയിലും കേന്ദ്ര സര്‍ക്കാര്‍ കടുംപിടിത്തം ഒഴിവാക്കണമെന്ന് ബി എസ് പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു

Share this news

Leave a Reply

%d bloggers like this: