ടെൽ അവീവ് : ഇസ്രായേൽ ഭരണക്ഷി ലികുഡ് പാർട്ടിയുടെ തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഞ്ചമിൻ നെതന്യാഹു. പാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പിൽ 72% വോട്ടുകൾ നേടിക്കൊണ്ടാണ് പാര്‍ട്ടിയിലെ സര്‍വ്വശക്തന്‍ താന്‍തന്നെയെന്നു നെതന്യാഹു വീണ്ടും തെളിയിച്ചിരിക്കുന്നത്. ഗിദിയോൻ സാര്‍ ആയിരുന്നു എതിരാളി. നേരത്തെ പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം നെതന്യാഹു 70 ശതമാനത്തിലധികം വോട്ടുകൾ നേടി മികച്ച വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു.
കഴിഞ്ഞ 14 വർഷമായി ലിക്കുഡിന്റെ തലവനും പ്രധാനമന്ത്രിയുമായ നെതന്യാഹുവിനെതിരെ മൂന്ന് പ്രധാന അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടിക്കകത്ത് അദ്ദേഹം അജയ്യനായി തുടരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്ന വിശ്വാസത്തിനും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞ അദ്ദേഹം, വരുന്ന തിരഞ്ഞെടുപ്പുകളിൽ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു. ഗിദിയോൻ സാറിനെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പാർട്ടിയിൽ വലിയൊരു ശതമാനം നെതന്യാഹുവിനെ പിന്തുണയ്ക്കുകയായിരുന്നു.
അഴിമതിക്കേസില്‍ സുപ്രീംകോടതിയുടെ നടപടി പ്രതീക്ഷിച്ചിരിക്കുകയാണ് നെതന്യാഹു. ഈ വര്‍ഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ മികച്ച ഭൂരിപക്ഷത്തോടെ മുന്നിലെത്തിക്കുവാനോ സുസ്ഥിരമായൊരു സഖ്യകക്ഷി മന്ത്രിസഭ രൂപീകരിക്കുവാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.ഏകദേശം 116,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് വോട്ടുള്ളത്. അതില്‍ 50% പേര്‍ മാത്രമാണ് വോട്ടു ചെയ്തത്. നെതന്യാഹുവിനെതിരെയുള്ള ആരോപണങ്ങള്‍ വെറും മാധ്യമസൃഷ്ടി മാത്രമാണെന്ന നേതാന്യാവിന്‍റെ വാദമാണ് ഭൂരിഭാഗം ലികുഡ് മെമ്പര്‍മാരും വിശ്വസിക്കുന്നത്.