കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചു; കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദ്രോഗി ശ്വാസം മുട്ടി മരിച്ചു

കോട്ടയം: കാലിയായ ഓക്സിജൻ സിലണ്ടർ ഘടിപ്പിച്ചതിനെത്തുടർന്ന് ഹൃദ്രോഗി മരിച്ചു. ചങ്ങനാശേരി പായിപ്പാട് തൈയാട് ഷാജിമോൻ (50) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ പുലർച്ചെയാണ് ഷാജിമോൻ ഭാര്യക്കും മകനും മുന്നിൽ ശ്വാസം മുട്ടി മരിച്ചത്. കാലിയായ സിലണ്ടറാണ് ഘടിപ്പിച്ചതെന്ന് ജീവനക്കാർ പറഞ്ഞതായി ഷാജിമോന്റെ ബന്ധുക്കൾ പറയുന്നു.

ഹൃദ്രോഗിയായ ഷാജിമോന് ശ്വാസംമുട്ടൽ കൂടിയതോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30ന് ഷാജിമോന് ശ്വാസംമുട്ടൽ കൂടി. ഡോക്ടറുടെ നിർദ്ദേശപ്രകാരം തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഓക്സിജൻ മാസ്ക് ഷാജിമോന്റെ മുഖത്ത് ഘടിപ്പിച്ചു. വാർഡിൽ നിന്നും പുറത്തിറങ്ങുന്നതിനു മുമ്പുതന്നെ ഷാജിമോൻ ശ്വാസം കിട്ടാതെ അസ്വസ്ഥ പ്രകടിപ്പിച്ചു. ഭാര്യ വാസന്തിയും മകൻ മിഥുനും നോക്കി നിൽക്കെ ശ്വാസം മുട്ടി ഷാജിമോൻ മരിച്ചെന്നാണ് ബന്ധുക്കളുടെ പരാതി.

മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നൽകാനാണ് ഷാജിമോന്റെ ബന്ധുക്കളുടെ തീരുമാനം. മരണത്തെത്തുടർന്ന് ഷാജിമോന്റെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. കാലിയായ ഓക്സിജൻ സിലണ്ടർ ഘടിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആർഎംഒ ഡോ പി രഞ്ജിൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: