ബീജിങ് : ലോകത്താദ്യമായി മനുഷ്യകുഞ്ഞുങ്ങളില്‍ ജനിത മാറ്റം വരുത്തിയെന്ന് അവകാശപ്പെട്ട് ചൈനീസ് ഗവേഷകൻ. ഗവേഷണത്തിൽ പങ്കാളികളായ മൂന്ന് ഗവേഷകർ കുറ്റക്കാരെന്ന് കണ്ടെത്തി ഇവർക്ക് മൂന്നുവർഷം തടവും, പിഴയും വിധിച്ചിരിക്കുകയാണ് കോടതി. അനുമതിയില്ലാതെ ഗവേഷണം നടത്തുകയും മരുന്ന് പരീക്ഷിക്കുകയും ചെയ്‍തതിനാണ് ഹെ ജിയാന്‍ക്യു എന്ന ഗവേഷകനെ ശിക്ഷിച്ചത്. ഇദ്ദേഹത്തിന് മൂന്ന് മില്യണ്‍ യുവാന്‍ (മൂന്ന് കോടി ആറുലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും ചുമത്തിയിട്ടുണ്ട്. ഷെന്‍സെന്‍ കോടതിയാണ് ഗവേഷകരെ ശിക്ഷിച്ചതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്‍തു.
കുഞ്ഞുങ്ങളില്‍ ജനിതക മാറ്റം വരുത്തുന്നതിനുള്ള ഗവേഷണങ്ങളില്‍ പങ്കാളികളായവരാണ് ശിക്ഷിക്കപ്പെട്ട മറ്റു ഗവേഷകരും. മനുഷ്യരില്‍ ജനിതക മാറ്റം വരുത്തുന്ന ഗവേഷണങ്ങള്‍ ചൈനയില്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഗവേഷണങ്ങളില്‍ പങ്കാളിയായ ഷാങ് റെന്‍ലിക്ക് രണ്ടുവര്‍ഷം തടവും ഒരു മില്യണ്‍ യുവാന്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്. മറ്റൊരു ശാസ്ത്രജ്ഞനായ ക്വിന്‍ ജിന്‍ഷൂവിന് 18 മാസത്തെ തടവും 50 ലക്ഷം യുവാന്‍ പിഴയുമാണ് ശിക്ഷ ലഭിച്ചത്.
2018 നവംബര്‍ 18-നാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കുഞ്ഞുങ്ങളില്‍ ജനിതക മാറ്റം വരുത്തിയെന്ന ഹെയുടെ പ്രഖ്യാപനം വന്നത്. ഇരട്ട പെണ്‍കുട്ടികളുടെ ബ്രൂണങ്ങളുടെ ജനിതക ഘടന മാറ്റിയെന്നായിരുന്നു ഹെ അവകാശപ്പെട്ടത്. മനുഷ്യരില്‍ ജനിതക മാറ്റം വരുത്തുന്നതിലെ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടു. എയിഡ്‍സ് വൈറസിനെ കോശത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന ഒരു ജീനിനെ നിര്‍വീര്യമാക്കിയെന്നായിരുന്നു ഹെ പറഞ്ഞത്. ഏത് കുട്ടികളിലാണ് ജനിതക മാറ്റം വരുത്തിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. പരീക്ഷണം വിജയമായിരുന്നോ എന്നതും വ്യക്തമല്ല.