കൊറോണ വൈറസ് ബാധയെ തുടർന്നു 25 ശതമാനം വിമാന സര്‍വീസുകള്‍ റദ്ദാക്കാൻ ലുഫ്താന്‍സ. ഹ്രസ്വ–മധ്യദൂര സര്‍വീസുകളെയാണ് ഇതു പ്രധാനമായും ബാധിക്കുന്നത്. വൈറസ് ബാധ വ്യാപകമായ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. അനവധി യാത്രക്കാര്‍ സ്വയം യാത്രകള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ലുഫ്താന്‍സ അടക്കമുള്ള വ്യോമയാന കമ്പനികള്‍ സര്‍വീസുകള്‍ കുത്തനെ വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
വൈറസ് ബാധ കാരണം കനത്ത നഷ്ടമാണ് നേരിടുന്നതെന്നും ലുഫ്താന്‍സ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രതിസന്ധി കമ്പനി ജീവനക്കാരുടെ അവധികളും ഓവര്‍ടൈം ജോലിയും പുനക്രമീകരിച്ച് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ്.
റിയാൻ എയറും ഫ്ലൈറ്റുകൾ റദ്ദാക്കുന്നു
കൊറോണ വൈറസ് പടരുന്നതിനാൽ ബ്രിട്ടീഷ് എയർവേയ്‌സും, ബജറ്റ് എയർവെയ്‌സ് ആയ റിയാൻ എയറും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുന്നു.
മാർച്ച് 16 മുതൽ 28 വരെ ലണ്ടനിൽ നിന്ന് ന്യൂയോർക്ക്, ഇറ്റലി, ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, ജർമ്മനി, അയർലൻഡ് എന്നിവിടങ്ങളിലേക്ക് 216 വിമാനങ്ങൾ ബ്രിട്ടീഷ് എയർവെയ്‌സ് റദ്ദാക്കും.