ദക്ഷിണ കൊറിയയിലെ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയതിനു പിന്നാലെ രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനവ്.
കൊറോണ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിലെ 2,100-ലധികം നൈറ്റ്ക്ലബുകളും ഹോസ്റ്റസ് ബാറുകളും അടച്ചു.
സാമൂഹിക അകലം, താപനില പരിശോധന, ഉപഭോക്തൃ പട്ടികകൾ സൂക്ഷിക്കുക, മാസ്ക് ഉപയോഗം തുടങ്ങി നിരവധി സുരക്ഷമാനദണ്ഡങ്ങൾ വിനോദകേന്ദ്രങ്ങൾ പാലിക്കണമെന്ന് മേയർ പാർക്ക് വോൺ ആവശ്യപ്പെട്ടു.
വൈറസ് വ്യാപനം നിയന്ത്രണത്തിലാകുന്നതുവരെ അടച്ചുപൂട്ടൽ തുടരുമെന്നും പാർക്ക് പറഞ്ഞു.
വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ തുടങ്ങി 24 മണിക്കൂറിനുള്ളിൽ 18 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് ദക്ഷിണ കൊറിയയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
അടുത്തദിവസങ്ങളിൽ സോളിൽ മാത്രം 16 കേസുകൾ കൂടി സ്ഥിരീകരിച്ചതായും പാർക്ക് പറഞ്ഞു.
ജർമ്മനിയിലെ അറവുശാലകളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജർമ്മനിയും ദക്ഷിണ കൊറിയയും വിപുലമായ പരിശോധനയും കോൺടാക്റ്റ് ട്രെയ്‌സിംഗും നടത്തുന്നുണ്ട്. വൈറസ് വ്യാപനം തടയുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പാർക്ക് പറഞ്ഞു.