ഡബ്ലിനിലെ വടക്കൻ പ്രദേശങ്ങളിൽ കൊറോണ വൈറസ് കേസുകൾ ക്രമാതീതമായി വർധിക്കുന്നുവെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) അറിയിച്ചു.
അയർലണ്ടിലെ കോവിഡ് -19 കേസുകളുടെ സാന്ദ്രത ഏറ്റവും കൂടുതൽ ഡബ്ലിനിലാണ്. തലസ്ഥാനത്ത് ഇതുവരെ 2,183 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുകയും 115 പേർ മരണമടയുകയും ചെയ്തു. ഡബ്ലിനിലെ ഗ്ലാസ്നെവിൻ, ഫിബ്സ്ബോറോ, കാബ്ര, ഫിംഗ്ലാസ്, ബ്ലാഞ്ചാർഡ്സ്റ്റൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ഡബ്ലിന്റെ വടക്കൻ പ്രദേശമായ കൂലോക്ക് മുതൽ ഹൗത്ത്, സ്കറീസ് വരെയുള്ള പ്രദേശങ്ങളിൽ 2,164 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും 125 പേർ മരണപ്പെടുകയും ചെയ്തു.
ഡ്രംകോണ്ട്രയ മുതൽ ഡബ്ലിൻ വിമാനത്താവളം വരെയുള്ള പ്രദേശങ്ങളിൽ 1,439 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 76 പേർ മരണമടയുകയും ചെയ്തു. വെസ്റ്റേൺ
ഡബ്ലിൻ പ്രദേശങ്ങളിൽ 1,614 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 121 പേർ മരണമടയുകയും ചെയ്തു.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 24,506 കേസുകളിൽ പകുതിയിലധികവും ഡബ്ലിനിലാണ് റിപ്പോർട്ട് ചെയ്തത്. എച്ച്എസ്ഇയുടെ കണക്കുകൾ പ്രകാരം 1,592 പേരാണ് അയർലൻഡിൽ കോവിഡ് -19 ബാധിച്ചു മരിച്ചത്. ഇതിന്റെ 40% (680 പേർ ) ഡബ്ലിനിലാണ്.
ഡബ്ലിൻ സൗത്ത് സെൻട്രലിലെ ടെറിനൂർ, ബാലിബോഡൻ എന്നീ പ്രദേശങ്ങളിൽ 852 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡോൺ ലൊഗൈറിലെ ബ്ലാക്ക് റോക്ക്, സ്റ്റിൽഗോർഗൻ, കാബിൻടൈലി, ഷാൻകിൽ തുടങ്ങിയ പ്രദേശങ്ങളിൽ 989 പേർക്ക് കോവിഡ് -19 സ്ഥിരീകരിക്കുകയും 50 പേർ മരണമടയുകയും ചെയ്തു. ഡ്രിംനാഗ്, ടല്ലാഗ്, ഫോർച്യൂൺസ്റ്റൗൺ തുടങ്ങിയ ഡബ്ലിന്റെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ 1,402 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 92 പേർ മരണമടയുകയും ചെയ്തു.