കോവിഡ് -19 കേസുകൾ അയർലണ്ടിലുടനീളം കുത്തനെ ഉയരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് അയർലണ്ടിലുടനീളം കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സർക്കാരിനെ NPHET അറിയിച്ചു.
ഇന്നലെ വൈകുന്നേരം നടന്ന സർക്കാർതല കോവിഡ്-19 അവലോകന യോഗത്തിലാണ് NPHET ഇക്കാര്യം അറിയിച്ചത്. സാധ്യമായ ഏറ്റവും ഉയർന്ന നിയന്ത്രണം തന്നെ ഏർപ്പെടുത്തുകയാണ് ഉചിതമെന്ന് NPHET സർക്കാരിനെ അറിയിച്ചു.
അതായത് രാജ്യം മുഴുവൻ അഞ്ചാം ലെവലിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. എന്നാൽ ഈ ശുപാർശ സർക്കാർ അംഗീകരിക്കുമോ എന്ന ആശങ്കയിലാണ് NPHET.
മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ഈ ഉപദേശത്തോട് യോജിച്ചിയിട്ടില്ലെന്നാണ് സൂചന. സാമൂഹ്യവും സാമ്പത്തികവുമായ മേഖലയിൽ വലിയ ചലനം ഇത് സൃഷ്ടിയ്ക്കും. ജനങ്ങൾ ഇതിനോട് യോജിക്കില്ലെന്നുമാണ് നിലവിലെ വിലയിരുത്തൽ.
നിലവിൽ അയർലണ്ടിലെ രണ്ട് കൗണ്ടികൾ – ഡബ്ലിൻ, ഡൊനെഗൽ തുടങ്ങിയവ മാത്രമേ ലെവൽ 3-ൽ ഉൾപ്പെട്ടിട്ടുള്ളു. ബാക്കിയുള്ള കൗണ്ടികൾ ലെവൽ 2-ലാണ് ഉൾപ്പെട്ടിട്ടുള്ളത്.
മൂന്ന് മാസത്തെ താൽക്കാലിക അവധിക്ക് ശേഷം ഡോ. ടോണി ഹോളോഹാൻ, ചീഫ് മെഡിക്കൽ ഓഫീസറായി ഇന്നലെ ചുമതലയേറ്റു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ സർക്കാർ പ്രതിനിധികളും ചീഫ് മെഡിക്കൽ ഓഫീസറുമായി നടത്തും.