എന്റെ ബാല്യത്തിലെ ക്രിസ്മസ്: സെബി പാലാട്ടി

ഐറിഷ് മലയാളികള്‍ക്കിടയില്‍ സുപരിചിതനായ സെബി പാലാട്ടി തന്റെ ബാല്യകാലത്തിലെ ക്രിസ്മസ് ഓര്‍മ്മകള്‍ പങ്കുവച്ച് 2013-ല്‍ ഫേസ്ബുക്കിലെഴുതിയ ലേഖനം. സ്വന്തം നാടായ മഞ്ഞപ്രയില്‍ കൂട്ടുകാരോടും നാട്ടുകാരോടുമൊപ്പം ക്രിസ്മസ് കാലം ചെലവഴിച്ചതിന്റെ നനവോര്‍മ്മകള്‍.

എന്റെ ബാല്യത്തിലെ ക്രിസ്മസ്

🎄🎄മഞ്ഞപ്രയിലെ എന്റെ ക്രിസ്തുമസ് നിറവുകൾ🎄🎄

എന്റെ നാട് മഞ്ഞപ്ര.
മലരണി കാടുകളും മരതക പച്ചകളുമണിഞ്ഞ മനോഹരമായ ഒരു കൊച്ചു ഗ്രാമം. ആദിശങ്കരന്റെ ജന്മദേശമായ കാലടിയിൽ നിന്നും ആറ്‌ കിലോമീറ്റർ വടക്കും, വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശമേറ്റു പുണ്ണ്യപെട്ട മലയാറ്റൂരിൽ നിന്ന് ആറ്‌ കിലോമീറ്റർ പടിഞ്ഞാറും, ആദിമ ക്രൈസ്തവസഭയുടെ ആശാകേന്ദ്രമായ അങ്കമാലിയിൽനിന്നും എട്ട് കിലോമീറ്റർ കിഴക്കുമായി അഥിതിചെയ്യുന്നു. എല്ലാവർക്കും എന്നപോൽ എനിക്കും എന്റെ നാട് അമ്മയെന്നപോൽ പ്രിയപ്പെട്ടതാണ് . ഇല്ലായ്മയിൽ ആണെങ്കിൽ പോലും ക്രിസ്മസ് ബാല്യത്തിൽ എനിക്ക് നിറവിന്റെ, സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, സന്തോഷത്തിന്റെ, സമാധാനത്തിന്റെ ( ഇല്ല !!! അന്ന് അപ്പൻ കുടിച്ചു വന്നിട്ട് വീട്ടില് അങ്കം ഉറപ്പാ!) ദിനങ്ങൾ ആയിരുന്നു. ഞങ്ങളുടെ നാട്ടിൽ ക്രിസ്മസ് ക്രിസ്ത്യാനികളുടെ മാത്രം ഒരാഘോഷം ആയിരുന്നില്ല, കാരണം ഇതര മത വിശ്വാസികളും അവരുടെ വീടുകളിൽ നക്ഷത്രം തൂക്കുകയും കരോളിനെ വരവേൽക്കുകയും ചെയ്യുമായിരുന്നു. കരിമരുന്നു പ്രയോഗത്തിൽ അവരായിരുന്നു ക്രിസ്ത്യാനികളെക്കാൾ ഒരുപടി മുൻപിൽ. അതുകൊണ്ട് തന്നെ ക്രിസ്തുമസ് ക്രിസ്ത്യാനികളുടെ മാത്രം ഒരാഘോഷമായി എനിക്ക് തോന്നിയിരുന്നില്ല . ക്രിസ്തുമസിന് ഇരുപത്തിനാലാം തീയതി പുൽക്കൂട് ഒരുക്കുമ്പോൾ എന്റെ ഭാവനകൾ ചിറക് വിരിയിക്കുമായിരുന്നു. ബത്‌ലഹേം തെരുവീഥികളെ എന്റെ പുൽക്കൂട്ടിൽ പുനരാവിഷ്കരിക്കാൻ ഞാൻ കാണിച്ചിരുന്ന വിക്രിയകൾ കുറച്ചൊന്നുമായിരുന്നില്ല അതിരാവിലെ മറ്റുള്ളവർ എത്തുന്നതിന് മുൻപായി മഞ്ഞുതുള്ളികളാൽ ആവൃതമായിരിക്കുന്ന നെൽക്കതിരുകൾ വകഞ്ഞു മാറ്റി പാടവരമ്പുകളിൽ നിന്ന് പുൽത്തകിടികൾ വെട്ടി തലച്ചുമടായി കൊണ്ടുവരുന്നതും, തൊടിയിലെ മാവിൽ വലിഞ്ഞു കയറി അതിന്റെ ഏറ്റവും ഇലത്തുടിപ്പുള്ള ചില്ല വെട്ടി അതിൽ വർണ്ണ കടലാസുകളും തോരണങ്ങളും തൂക്കി ക്രിസ്മസ്സ് ട്രീ ഉണ്ടാക്കുന്നതും ഒരു ആവേശമായിരുന്നു .മുകളിൽ പറഞ്ഞതിലെല്ലാം ഒരു മത്സരബുദ്ധി തന്നെ ഉണ്ടായിരുന്നു . കാരണം തൊട്ടടുത്ത വീട്ടിലേതിനേക്കാൾ മികച്ചതാകണം എന്റേത് എന്നത് തന്നെ. പിന്നെ മുളകൊണ്ട് ഉണ്ടാക്കിയ നക്ഷത്രത്തിൽ ഛായപേപ്പർ ഒട്ടിക്കുന്നതും, ചിരട്ടയിൽ തിരികത്തിച്ചു വച്ച് വളരെ ശ്രദ്ധയോടുകൂടി നക്ഷത്രത്തിന്റെ ഉള്ളിൽ ഇറക്കി വെക്കുന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. പടക്കം,കമ്പിത്തിരി,പൂത്തിരി,മത്താപ്പൂ, ചക്രം എന്നിവ വളരെ കുറഞ്ഞ അളവിലെങ്കിലും വാങ്ങാനുള്ള പണം ഞാൻ സൂക്ഷിച്ചു വെക്കാറുണ്ടായിരുന്നു. അതിന് വേണ്ടി അപ്പനോട് പണം ചോദിക്കാൻ മാത്രം ധൈര്യം എനിക്ക്‌ ഇല്ലായിരുന്നു . സന്ധ്യ മയങ്ങുന്നതിനു മുൻപേ തന്നെ കത്തിച്ചു വച്ച വിളക്കിൽ നിന്നും പടക്കങ്ങൾ കത്തിച്ചെറിയുന്നതും ചുറ്റുവട്ടത്തെ വീടുകളിൽ നിന്നുള്ള പടക്കത്തിന്റെ ശബ്‌ദവും മത്താപ്പിന്റെ ശീൽക്കാരങ്ങളും എന്നിൽ ഉത്സവ പ്രതീതി ഉളവാക്കിയിരുന്നു . പിന്നെ രാത്രിയിൽ വരുന്ന കരോൾ ആണ് മറ്റൊരു ഹരം .. റാന്തൽ വിളക്കും ഏന്തി നമ്മുടെ നാടൻ ക്രിസ്മസ് ശീലുകളുമായി ക്രിസ്മസ് പപ്പയും കൂട്ടരും വീട്ടിലേക്കു വരുമ്പോൾ എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. കഴുത്തിൽ മഫ്ളറും ചുറ്റി നാടൻ ക്രിസ്മസ് ശീലുകൾക്ക് നേതൃത്വം നൽകി എന്നും അപ്പൻ മുൻപിൽ ഉണ്ടാവുമായിരുന്നു. അങ്ങനെ വീട്ടില് വരുന്ന ക്രിസ്മസ് പപ്പക്ക് ഷേക്ക് ഹാൻഡ് കൊടുക്കാൻ ഞങ്ങൾ മത്സരമായിരുന്നു കാരണം ആദ്യം കൈ കൊടുക്കുന്ന ആൾക്കേ മിഠായി കിട്ടുമായിയുന്നുള്ളൂ .അങ്ങനെ വീട്ടിൽ വരുന്ന കരോളുകാരോടൊപ്പം ഞാനും കൂടും കൂട്ടുകാരും ഉണ്ടാവും .. ഞാനും കഴുത്തിൽ ഒരു മഫ്ളറും ചുറ്റി കയ്യിൽ ഒരു കൊച്ചു ടോർച്ചും പിടിച്ചു കരോൾ ടീമിനൊപ്പം പള്ളിയിലേക്ക് പാതിരാ കുർബാനക്ക് പോകും. കുർബാനക്ക് മുൻപേ പള്ളിയുടെ കാന്റീനിൽ നിന്നും ഒരു കട്ടൻ ചായ നിർബന്ധമാണ് , ഇടക്ക് വരുന്ന ഉറക്കത്തെ അടിച്ചോടിക്കാൻ ചായ വളരെ നല്ലതാണ്. ചായക്കുള്ള പണവും സ്വരുക്കൂട്ടി വെക്കാറുണ്ടായിരുന്നു. ഉറക്ക ക്ഷീണം ആണെങ്കിലും അതിനെയെല്ലാം കവച്ചു വെക്കുന്ന ഒരു ഉണർവാണ് പള്ളിയിലെ ഭക്തി നിർഭരമായ ആ അന്തരീക്ഷത്തിൽ നിന്നും എനിക്ക് ലഭിച്ചിരുന്നത് . പാതിരാ കുർബാനയിൽ ഞാൻ അനുഭവിച്ചിരുന്ന ആ ചൈതന്യം വിവരണാതീതം ആണ് .പിന്നെ ക്രിസ്മസ് ദിനം .. രണ്ട്‌ കൂട്ടം ഇറച്ചിയും മാങ്ങാകറിയും കൂട്ടിയുള്ള ഉച്ചഭക്ഷണം കിട്ടാക്കനിയാണെങ്കിലും ഞങ്ങൾ മക്കൾക്ക് വേണ്ടി ‘അമ്മ ഏത് വിധേനയും അത് ഒരുക്കുമായിരുന്നു. ഇല്ലായ്മയിൽ ആണെങ്കിലും ക്രിസ്മസ് എന്നും ഞങ്ങൾക്ക് സമൃദ്ധിയുടേത് ആയിരുന്നു . ബാല്യത്തിലെ നമ്മുടെ മനസ്സിൽ കുടിയേറിയിരിക്കുന്ന ക്രിസ്മസ് കരോളുകളും പള്ളിപെരുന്നാളുകളും ഉത്സവാന്തരീക്ഷങ്ങളും നാടൻ ശീലുകളും നാം ഏത് ഹൈ ടെക് യുഗത്തിൽ ജീവിച്ചാലും നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞു പോവുകയില്ല വീണ്ടും ഗതകാല സ്മരണകളെ തൊട്ടുണർത്തികൊണ്ട് മറ്റൊരു ക്രിസ്മസ് കൂടി വന്നണയുന്ന സമയത്ത് ഹൃദയത്തിൽ എവിടെയോ ഒരു നോവ് ബാക്കി നിൽക്കുന്നു, ഞാൻ ബാല്യത്തിൽ അനുഭവിച്ച ആ നന്മ നിറഞ്ഞ ആഘോഷങ്ങളും ആചാരങ്ങളും അതിന്റെ പൂർണ്ണ അർത്ഥത്തിൽ എന്റെ മക്കൾക്ക് അനുഭവിക്കാൻ സാധിക്കുന്നില്ലല്ലോ. ഇന്ന് അതെല്ലാം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു. എന്റ വർണ്ണ ശബളമായ ബാല്യത്തെക്കുറിച്ചു പറഞ്ഞാൽ അവർക്കതു മനസ്സിലാകുമോ എന്തോ ? തലമുറകളുടെ കാലാനുശ്രുതമായ മാറ്റം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. നന്മകൾക്ക് നിറം മങ്ങി തുടങ്ങുകയും , തിന്മകൾക്ക് മഴവില്ലിന്റെ വർണ്ണപ്പൊലിമ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു ക്രിസ്മസ് എന്ന ആഘോഷത്തിന്റെ അർത്ഥമേ മാറിയിരിക്കുന്നു . പണ്ട് ക്രിസ്മസിന് വ്രതമെടുക്കുന്നതും, ജപമാല കൊണ്ട് ഉണ്ണിയേശുവിനു കുപ്പായം തുന്നിപ്പിക്കുന്നതും, പാതിരാ കുർബാനക്ക് പള്ളിയിൽ പോകുന്നതും എല്ലാം ഇന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നു. ഇന്ന് ക്രിസ്മസിന് ഉണ്ണിയേശുവിനേക്കാൾ പ്രാധാന്യം സാന്റാക്ളോസിനും സാന്റാ കൊണ്ടുവരുന്ന സമ്മാനത്തിനുമാണ് .എന്താണ് ക്രിസ്മസ് എന്നും അതിൽ ഉണ്ണിയേശുവിന്റെ പ്രാധാന്യം എന്താണെന്നും കുട്ടികളെ പറഞ്ഞു മനസിലാക്കാൻ ഞാൻ ഉൾപെടെയുള്ള മാതാപിതാക്കൾ തയ്യാറാവുന്നില്ല. ഈ കാര്യത്തിൽ നമ്മളും യൂറോപ്യൻ സംസ്കാരത്തെ അന്ധമായി പിന്തുടരുന്നു .ക്രിസ്മസിന്റെ ചൈതന്യവും ആത്മീയതയും പതിയെ പതിയെ കൈമോശം വന്നുകൊണ്ടിരിക്കുന്നു .ഒരിക്കൽ കൂടി നന്മ നിറഞ്ഞ എന്റെ ആ ബാല്യം എനിക്ക് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു വേള ഞാൻ ആശിച്ചു പോകുന്നു . എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ . സ്നേഹപൂർവ്വം സെബി പാലാട്ടി .
23/12/2013

Share this news

Leave a Reply

%d bloggers like this: