20 മാസം നീണ്ട ക്രൂരമായ ഗാർഹിക പീഢനം; ഡബ്ലിനിൽ 52-കാരന് പത്തര വർഷം തടവ്

പങ്കാളിയായ സ്ത്രീക്ക് നേരെ നിരന്തരം ഗാര്‍ഹിക പീഢനം നടത്തുകയും, അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവന്ന 52-കാരനെ പത്തര വര്‍ഷത്തേയ്ക്ക് ജയിലിലയച്ച് കോടതി. ഡബ്ലിനിലെ Blanchardstown-ന് സമീപം Waterville Terrace സ്വദേശിയായ Daniel Kane-നെ ആണ് 20 മാസത്തോളം നീണ്ട ഉപദ്രവങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.

പങ്കാളിയായ സ്ത്രീയുമായുള്ള ബന്ധത്തിനിടെ പലതവണ ഇയാള്‍ ഇവരെ അതിക്രൂരമായി ഉപദ്രവിച്ചിരുന്നു. കാലുകള്‍ പൊള്ളിക്കുക, കത്തികൊണ്ട് മുറിവേല്‍പ്പിക്കുക, മുഖത്ത് തലകൊണ്ടിടിക്കുക, കൈയിലും മുഖത്തും പൊള്ളലേല്‍പ്പിക്കുക എന്നിങ്ങനെയുള്ള നിരന്തര ഉപദ്രവങ്ങള്‍ കാരണം ദേഹമാകെ പരിക്ക് പറ്റിയ സ്ത്രീക്ക് മൂക്കിന് സര്‍ജറി പോലും വേണ്ടിവന്നു. ഒരു തവണ കഴുത്തില്‍ ഞെക്കി ശ്വാസം മുട്ടിച്ചതിനെത്തുടര്‍ന്ന് സ്ത്രീയുടെ കഴുത്ത് നിറയെ നഖത്തിന്റെ പാടുകളും വീണു. കേസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ സ്വകാര്യചിത്രങ്ങള്‍ കുടുംബക്കാര്‍ക്ക് അയച്ചുകൊടുക്കുമെന്നും ഇയാള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേസുമായി ഇവര്‍ മുന്നോട്ടുപോകുകയും Kane-ന്റെ ക്രൂര സ്വഭാവം വ്യക്തമായ കോടതി ഇയാളെ പത്തര വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കാന്‍ വിധിക്കുകയുമായിരുന്നു. ശാരീരിക ഉപദ്രവത്തിന് പുറമെ, സ്വകാര്യ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി.

ഗാര്‍ഡയും ഡോക്ടര്‍മാരും സഹായിച്ചിരുന്നില്ലെങ്കില്‍ താന്‍ മരിച്ചുപോകുകയോ, ജീവിതകാലമത്രയും തളര്‍ന്ന് കിടപ്പിലാകുകയോ ചെയ്‌തേനെ എന്ന് ക്രൂരമായ ഉപദ്രവം നേരിട്ട സ്ത്രീ പറഞ്ഞു. ഗാര്‍ഹിക പീഢനം അനുവഭിക്കുന്ന സ്ത്രീകള്‍ മടിച്ചുനില്‍ക്കാതെ Woman’s Aid പോലുള്ള സംഘടനകളുടെ സഹായം തേടണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

2018 മെയ്- 2020 ജനുവരി കാലയളവില്‍ ഒരുമിച്ച് താമസിക്കവേയായിരുന്നു Kane പങ്കാളിയായ സ്ത്രീയെ നിരന്തരമായി ഉപദ്രവച്ചിരുന്നത്. ഡബ്ലിനിലെ വീടടക്കമുള്ള സ്ഥലങ്ങളിലായിരുന്നു പീഢനം. മദ്യപിച്ച് വാഹനമോടിച്ചതിനും, പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിനും ഇയാള്‍ മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 12 വര്‍ഷവും 6 മാസവും ആദ്യം ശിക്ഷ വിധിച്ച ജഡ്ജ് Elma Shehan, ഇത് പിന്നീട് പത്ത് വര്‍ഷവും ആറ് മാസവുമാക്കി കുറച്ചു. പകരം ശിക്ഷ കഴിഞ്ഞ് രണ്ട് വര്‍ഷം നല്ലനടപ്പിന് വിധിച്ചു.

സ്ത്രീയുടെ ശരീരത്തിലെ മാരകമായ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ സംഭവം ഗാര്‍ഡയെ അറിയിച്ചതിനെത്തുടര്‍ന്നാണ് Kane സ്ത്രീക്ക് നേരെ നടത്തിക്കൊണ്ടിരുന്ന ഉപദ്രവങ്ങള്‍ പുറത്തറിയുന്നത്. ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമെ വൈകാരികമായും Kane ഇവരെ ചൂഷണം ചെയ്തിരുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനും ഇയാള്‍ സ്ത്രീക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: