കോവിഡ് കാലത്ത് ജനിച്ച കുട്ടികൾക്ക് ആശയവിനിമയത്തിൽ കുറവുണ്ടെന്ന് പഠനം

അയര്‍ലണ്ടില്‍ കോവിഡ് മഹാമാരിയുടെ ആദ്യ മൂന്ന് മാസങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക്, കോവിഡിന് മുമ്പ് ജനിച്ച കുട്ടികളെ അപേക്ഷിച്ച് ആശയവിനിമയ ശേഷിയില്‍ ചെറിയ കുറവുണ്ടെന്ന് കണ്ടെത്തല്‍. RSCI, CHI Ireland, UCC എന്നിവ സംയുക്തമായി കോവിഡിന്റെ ആദ്യകാലത്ത് ജനിച്ച 312 കുട്ടികളിലും, കോവിഡിന് മുമ്പ് ജനിച്ച 605 കുട്ടികളിലും നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്.

കോവിഡ് കാലത്ത് ജനിച്ച കുട്ടികള്‍ മറ്റ് കുട്ടികളെക്കാള്‍ വളരെ വ്യത്യസ്തമായ സാഹചര്യത്തിലാണ് വളര്‍ന്നത്. അവര്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്ക് പുറത്തുളളവരുമായി ആശയവിനിമയം നടത്താന്‍ വിമുഖത കാണിക്കുന്നുണ്ട്.

ലോക്ക്ഡൗണും, നിന്ത്രണങ്ങളും കാരണം മറ്റുള്ളവരുമായി സാധാരണരീതിയില്‍ ഇടപെടാന്‍ സാധിക്കാതിരുന്നതാണ് കുട്ടികളില്‍ ഈ പ്രശ്‌നമുണ്ടാക്കിയതെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ഈ കുഞ്ഞുങ്ങളില്‍ 25% പേരും ഒരു വയസ് തികയുന്നത് വരെ സമപ്രായത്തിലുള്ള മറ്റൊരു കുട്ടിയെ കണ്ടിരുന്നില്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു.

പുറത്ത് പോകാത്തതും, ആളുകള്‍ മാസ്‌ക് ധരിച്ച് സംസാരിക്കുന്നതും കാരണം കുട്ടികള്‍ക്ക് കാഴ്കള്‍ കാണുന്നതിനും, മറ്റുള്ളവരുടെ മുഖഭാവങ്ങളില്‍ നിന്ന് ഭാഷാസംബന്ധമായ സൂചനകള്‍ ലഭിക്കുന്നതിനും തടസമുണ്ടായി. ഇത് ആശയവിനിമയം ശേഷി ചെറിയ രീതിയില്‍ കുറയ്ക്കാന്‍ കാരണമായി.

അതേസമയം ലോക്ക്ഡൗണ്‍ മാറി ലോകം സാധാരണരീതിയിലേയ്ക്ക് തിരികെയെത്തിയതോടെ ഇതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. ഒപ്പം ഈ കുഞ്ഞുങ്ങള്‍ക്ക് മറ്റ് കുഞ്ഞുങ്ങളെ അപേക്ഷിച്ച് ചലനത്തിലോ, പ്രശ്‌നപരിഹാരത്തിലോ, സ്വഭാവത്തിലോ വ്യത്യാസങ്ങളൊന്നുമില്ലെന്നും പഠനം വ്യക്തമാക്കി. പക്ഷേ ആശയവിനിമയം സംബന്ധിച്ച് അവര്‍ക്ക് കൂടുതല്‍ നിരീക്ഷണവും, പിന്തുണയും നല്‍കേണ്ടതുണ്ട്.

Share this news

Leave a Reply

%d bloggers like this: