വംശീയാതിക്രമങ്ങളിൽ നിന്നും നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണം, ബെൽഫാസ്റ്റിൽ മുഖംമൂടി ധാരികൾ നഴ്‌സിനെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി

By Rose Malayalam Desk

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ നടന്ന കത്തിക്കുത്തിന് പിന്നാലെ കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണം കടുക്കുന്ന സാഹചര്യത്തില്‍, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് Irish Nurses and Midwives Organisation (INMO). കത്തിക്കുത്ത് കേസിലെ പ്രതി കുടിയേറ്റക്കാരനാണ് എന്നത് തീവ്രവലതുപക്ഷവാദികള്‍ തെരുവിലിറങ്ങാന്‍ കാരണമാകുകയും, പ്രതിഷേധം അക്രമമായി മാറ്റുകയും ചെയ്തിട്ടുണ്ട്.

ബെല്‍ഫാസ്റ്റിലെ തെരുവുകളില്‍ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള വംശീയമായ പ്രതിഷേധമാണ് നടക്കുന്നതെന്ന് INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. അയര്‍ലണ്ടില്‍ നിന്നുള്ളവരല്ലാത്ത ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ അവര്‍, HSE-യോടും, മറ്റ് അധികൃതരോടും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളില്‍ നിന്നായി 43,000-ലധികം നഴ്‌സുമാരും, മിഡ്‌വൈഫുമാരുമാണ് അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ എത്തിയിരിക്കുന്നത്. ഇവര്‍ രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് അത്യന്താപേക്ഷികമാണ് എന്നും Sheaghdha വ്യക്തമാക്കി.

അതേസമയം ബെല്‍ഫാസ്റ്റിലെ Ulster Hospital-ല്‍ ജോലി ചെയ്യുന്ന വെളുത്ത വര്‍ഗ്ഗക്കാരിയല്ലാത്ത ഒരു നഴ്‌സിനെ മുഖംമൂടി ധരിച്ച നാല് പുരുഷന്മാര്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഭീഷണിക്ക് ശേഷവും ഇവര്‍ ജോലി തുടര്‍ന്നതിനെ ആരോഗ്യ സംഘടനയായ The South Eastern Trust അഭിനന്ദിച്ചു.

തൊലിയുടെ നിറത്തില്‍ വ്യത്യാസമുള്ള ആരും ഇത്തരത്തില്‍ വംശീയമായി ലക്ഷ്യമാക്കപ്പെടുകയാണെന്ന് തൊഴിലാളി സംഘടനയായ Unison-ന്റെ റീജിയണല്‍ സെക്രട്ടറി Patricia McKeown പറഞ്ഞു. മറ്റ് പല പൊതുജീവനക്കാരും ഇത്തരത്തില്‍ ഭീഷണികള്‍ക്ക് ഇരയായതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം സംഭവങ്ങള്‍ ഭയാനകമാണെന്നും, ഒട്ടും സ്വീകാര്യമല്ലെന്നും നോര്‍ത്തേണ്‍ അയര്‍ലണ്ട് ഹെല്‍ത്ത് സെക്രട്ടറി ജെയിംസ് മറേയും പ്രതികരിച്ചു. NHS ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments