കൊറോണവൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയിൽ തുടരുന്ന രോഗികൾക്ക് രോഗത്തെ അതിജീവിച്ചവരിൽ നിന്ന് രക്തം നൽകാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോൾ പ്രാകാരം രോഗം അതിജീവിച്ചവരിൽ നിന്ന് പ്ലാസ്മ നൽകാൻ ഡോക്ടർമാർക്ക് അനുവാദം നൽകി.
രോഗമുക്തി നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികൾക്ക് ചികിത്സ ആരംഭിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്.ഡി.എയുടെ തീരുമാനം.
കോൺവലെസെന്റ് പ്ലാസ്മ എന്നാണ് ഈ ചികിത്സയുടെ പേര്. ആധുനിക വാക്സിനുകൾക്കും ആന്റിവൈറൽ മരുന്നുകൾക്കും മുമ്പുള്ള യുഗത്തിൽ, 1918-ലെ ഒരു പകർച്ചവ്യാധി പനിക്ക് ഇത് ഉപയോഗിച്ചിരുന്നു.
കൂടുതൽ വിദഗ്ദ്ധ ചികിത്സാരീതികൾ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷയായിരിക്കും ഇതെന്നും ചില വിദഗ്ധർ വാദിക്കുന്നുണ്ട്.
തീർച്ചയായും ഇതിന് ഗുണമുണ്ട്. ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവർഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടൺ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ജെഫ്രി ഹെൻഡേഴ്സൺ പറഞ്ഞു.
രോഗമുക്തി നേടിയ ആളുകളുടെ രക്തത്തിൽ നിന്ന് ആന്റിബോഡികൾ വികസിപ്പിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. 2002-ൽ സാർസ് രോഗം പൊട്ടിപുറപ്പെട്ട സന്ദർഭത്തിൽ ചൈന ഈ രീതി ഉപയോഗിച്ചിരുന്നതായും അത് ഫലം കണ്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.