13 പേരെ കേസില്‍ അറസ്റ്റിലായ 68 കാരി നരഭോജിയെന്ന് പോലീസ്

 
മോസ്‌കോ: റഷ്യയില്‍ 13 കൊലകള്‍ നടത്തിയ കേസില്‍ അറസ്റ്റിലായ 68 കാരി നരഭോജിയെന്ന് പൊലീസ്. തമാറ സാംസനോവയെന്ന സ്ത്രീയാണ് അറസ്റ്റിലായത്. 79കാരിയായ സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇവരുടെ ഡയറി വായിച്ചപ്പോഴാണ് മറ്റ് കൊലകളുടെ വിവരങ്ങള്‍ ലഭിച്ചത്. കൊല്ലപ്പെട്ടവരുടെയെല്ലാം ശ്വാസ കോശം അടക്കമുള്ള ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇവ മുത്തശ്ശി തിന്നതാണെന്നാണ് അന്വേഷകര്‍ അറിയിച്ചത്. ഇക്കാര്യം ഇവര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പത്തുവര്‍ഷത്തിനിടെയാണ് ഇവര്‍ ഇത്രയും കൊലപാതകങ്ങള്‍ നടത്തിയത്. അവസാനമായി നടത്തിയ കൊലപാതകത്തിലാണ് ഇവര്‍ പിടിയിലായത്. ഉറക്കഗുളിക നല്‍കി ബോധം കെടുത്തിയ ശേഷം കഴുത്തറുത്തു കൊന്ന് മൃതദേഹം പല കഷണങ്ങളായി മുറിക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 79കാരിയായ സ്ത്രീയെ കൊന്നശേഷം ശരീരാവയവങ്ങള്‍ പല കഷണങ്ങളാക്കി പ്ലാസ്റ്റിക് സഞ്ചിയിലിട്ട് ഒരു കുളത്തിനരികെ കളയുകയായിരുന്നു ഇവര്‍. ഇവിടേക്ക് പ്ലാസ്റ്റിക് സഞ്ചിയുമായി പോവുന്ന ഇവരുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അങ്ങനെയാണ് അന്വേഷണം ഇവരിലേക്ക് നീങ്ങിയത്. അറസ്റ്റിലായ ശേഷം ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഡയറി ലഭിച്ചത്. തുടര്‍ന്നാണ് മറ്റ് കൊലപാതകങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് കൊലചെയ്യപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇവര്‍ തിന്നതായി അന്വേഷകര്‍ വ്യക്തമാക്കിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: