ഡബ്ലിന്‍: കുടിയേറ്റ തട്ടിപ്പിനായി വിവാഹം കഴിക്കുന്നത് തടയുന്നതിന് പുതിയ നടപടി പ്രാബല്യത്തില്‍വന്നു. ഇതോടെ വിവാഹം രജിസ്ട്രാര്‍മാര്‍ക്ക് തടയുന്നതിന് അധികാരം ലഭിക്കും. പങ്കാളികളില്‍ ഏതെങ്കിലും ഒരാള്‍ വിദേശി ആയിരിക്കുകയും റസിഡന്‍സി അവകാശങ്ങള്‍ക്ക് വേണ്ടി മാത്രം വിവാഹം നടത്തുകയും ചെയ്യുന്നതിനെ ആണ് തട്ടിപ്പ് വിവാഹങ്ങള്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോ വര്‍ഷവും നൂറ് കണക്കിന് ഇത്തരം വിവാഹങ്ങള്‍ അയര്‍ലന്‍ഡില്‍ നടക്കുന്നതായാണ് കരുതുന്നത്.
പുതിയ നിയമ പ്രകാരം രജിസ്ട്രാര്‍ക്ക് വിവാഹ അപേക്ഷക്ക് മുകളില്‍ അന്വേഷണം നടത്താം. തുടര്‍ന്ന് ആവശ്യമെന്ന് തോന്നിയാല്‍ രജിസ്ട്രേഷന്‍ നടത്തുന്നത് നിരസിക്കുകയും ചെയ്യാവുന്നതാണ്. വിവാഹം കഴക്കുന്നവര്‍ സംസാരിക്കുന്ന ഭാഷ പൊതുവായതാണോ, രണ്ട് പേരും ഒരുമിച്ചാണോ താമസം, ദമ്പതികളിലാര്‍ക്കെങ്കിലും തട്ടിപിന് കൂട്ടുനില്‍ക്കുന്നതിന് കൈക്കൂലി ലഭിച്ചിട്ടുണ്ടോ എന്നിവ പരിശോധിക്കേണ്ടതാണ്. അതേ സമയം ഇത്തരം നടപടി എത്തിക് പ്രൊഫൈലിങിന് കാരണമാകുമെന്ന് സംശയിക്കുന്നതായി മൈഗ്രന്‍റ് റൈറ്റ് സെന്‍റര്‍ അഭിപ്രായം പ്രകടിപ്പിച്ചു.
എന്നാല്‍ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ റസിഡന്‍സി അവകാശം ലഭിക്കാനുള്ള തട്ടിപ്പുകള്‍ കുറയ്ക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് അവകാശപ്പെട്ടു. യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യറോപ്യന്‍യൂണിയനില്‍ നിന്നുള്ള ആരെയെങ്കിലും വിവാഹം കഴിച്ചാല്‍ രാജ്യത്ത് തുടരാന്‍ സാധിക്കുന്നതാണ്. കിഴക്കന്‍ യൂറോപില്‍ നിന്നും പോര്‍ച്ചുഗല്ലില്‍ നിന്നുമുള്ള സ്ത്രീകളുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള പുരുഷന്മാരുടെയും വിവാഹ നിരക്ക് കൂടിയത് സംശയങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. തട്ടിപ്പാണെന്ന്കണ്ടാല്‍ രജിസ്ട്രാര്‍ക്ക് അക്കാര്യം ഐറിഷ് ന്യൂട്രലൈസേഷന്‍ ആന്‍റ് ഇമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കാം. വിവാഹ തട്ടിപ്പിന് മാത്രമായി സ്ത്രീകള്‍ ഉപയോഗിക്കപ്പെടാമെന്ന് ആശങ്കയുള്ളതായി മന്ത്രി നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.