ഡിസബിലിറ്റി കെയര്‍ സെന്ററുകളില്‍ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍; ഹിക്വ മേധാവിയുടെ വെളിപ്പെടുത്തല്‍

ഡബ്ലിന്‍: ഡിസബിലിറ്റി കെയര്‍ സെന്ററുകളില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് ഹെല്‍ത്ത് വാച്ച് ഡോഗ് ഹിക്വയുടെ മേധാവി ഫെലിം ക്വിന്‍ പറയുന്നു. മാനസിക-ശാരീരിക വൈകല്യമുള്ളവരെ താമസിപ്പിച്ച് പരിചരിക്കുന്ന റെസിഡെന്‍ഷ്യല്‍ കേന്ദ്രങ്ങളില്‍ മോശം ജീവിത സാഹചര്യങ്ങളാണുള്ളതെന്നും ക്വിന്‍ പറയുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നഴ്‌സായിരുന്ന ക്വിന്‍ കഴിഞ്ഞ നവംബറിലാണ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി (ഹിക്വ) യുടെ തലപ്പത്തെത്തിയത്. മാനസിക വൈകല്യമുള്ളവരെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളിലാണ് ആദ്യമായി ഹിക്വ പരിശോധന നടത്തിയത്. ആരോഗ്യമേഖലയില്‍ പലപ്പോഴും അവഗണിക്കപ്പെടുകയും എന്നാല്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുമായ ഒരു വിഭാഗത്തിനു വേണ്ടിയുള്ള ഹിക്വയുടെ പ്രധാനപ്പെട്ട നീക്കമായാണ് ഇത്തരം പരിശോധനയെ ക്വിന്‍ വിലയിരുത്തുന്നത്.

കിരാത നടപടികളാണ് ഇപ്പോഴും പല കേന്ദ്രങ്ങളിലും നടക്കുന്നത്. 60 കളിലും 70 കളിലുമാണ് ഇത്തരം കേന്ദ്രങ്ങള്‍. ഗുണനിലവാരമില്ലാത്ത സേവനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന നഴ്‌സുമാരും ആരോഗ്യ വിഭാഗം ജീവനക്കാരും തുടങ്ങി നിരവധി ആരോപണങ്ങളാണ് ഡിസബിലിറ്റി കെയര്‍ സെന്ററുകള്‍ക്ക് നേരേ ക്വിന്‍ ആരോപിക്കുന്നത്. ഹിക്വയുടെ എല്ലാ യോഗങ്ങളിലും ഇത്തരം നിരവധി കേസുകള്‍ ചര്‍ച്ചയ്ക്കു വരാറുണ്ടെന്ന് ക്വിന്‍ പറയുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അന്തസും മനുഷ്യാവകാശങ്ങളും ലഭിക്കുന്നില്ല. എല്ലാവരേയും പോലെ അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളെ വിശ്വസിക്കുന്നവര്‍ ചതിക്കപ്പെടുകയാണ്. രാവിലെ എപ്പോള്‍ ഉണരണമെന്നോ പ്രഭാത ഭക്ഷണത്തിന് എന്തു കഴിക്കണമെന്നോ പറയാന്‍ ഇവരെ അനുവദിക്കില്ല. അവരുടെ ശരീരം ശരിയായി വൃത്തിയാക്കുകയോ പരിചരിക്കുകയോ ചെയ്യുന്നില്ല. മിക്ക രോഗികളെയും മയക്കി കിടത്തുന്നതിന് അമിതമായി മരുന്നുകള്‍ ഉപോയോഗിക്കുന്നുണ്ട്. കൂടാതെ കസേരയിലോ മറ്റോ ഇവരെ കെട്ടിയിടുകയും ചെയ്യുന്നു.

അക്രമണ സ്വഭാവമുള്ളവരെ ഈ രീതിയിലേ പരിചരിക്കാന്‍ കഴിയൂ എന്നാണ് നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും വാദം. ഇത്തരം കിരാതമായ സമീപനമാണ് അവരുടേത് – ക്വിന്‍ പറയുന്നു. കമ്മ്യൂണിറ്റി നഴ്‌സിംഗ്, മാനസികാരോഗ്യം, ഡിസബിലിറ്റി നഴ്‌സിംഗ് എന്നീ മേഖലകളിലെ അനുഭവ പരിചയവുമായാണ് ക്വിന്‍ ഹിക്വയുടെ മേധാവിയാകുന്നത്. 2012ലാണ് ക്വിന്‍ ഹിക്വയില്‍ ഡയറക്ടര്‍ ഓഫ് റെഗുലേഷന്‍ പദവി ഏറ്റെടുത്തത്. 2013 ലാണ് ഹിക്വയ്ക്ക് ഡിസബിലിറ്റി സെന്റുകളെയും ഹോസ്പിറ്റലുകളെയും നഴ്‌സിംഗ് ഹോമുകളെയും ചില്‍ഡ്രന്‍സ് ഹോമുകളെയും നിയന്ത്രിക്കാനുള്ള അധികാരം ലഭിച്ചത്. തുടര്‍ന്ന് അയര്‍ലന്‍ഡിലെ 959 റെസിഡെന്‍ഷ്യല്‍ കേന്ദ്രങ്ങളില്‍ 760 എണ്ണത്തില്‍ ഹിക്വ പരിശോധന നടത്തി. ഇവിടെ എണ്ണായിരത്തോളം പേരാണ് താമസിക്കുന്നത്. ഭൂരിഭാഗം കേന്ദ്രങ്ങളും ഹിക്വയുടെ നിലവാര പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു.

എച്ച്എസ്ഇ നടത്തുന്ന കേന്ദ്രങ്ങളിലും ഹിക്വ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. റെസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളിലെ ശാരീരിക-മാനസിക വൈകല്യമുള്ള താമസക്കാരെ അന്തസോടെയും ബഹുമാനത്തോടെയും സുരക്ഷിതമായും വൃത്തിയായും പരിചരിക്കുന്നതിനാണ് ഹിക്വ മുന്‍ഗണന നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: