ഡബ്ലിന്‍: ക്ഷയ രോഗത്തിന് എതിരായി എല്ലാ കുട്ടികള്‍ക്കും നല്‍കുന്ന രോഗ പ്രതിരോധ കുത്തിവെയ്പ്പ് അവസാനിപ്പിക്കാന്‍ ആലോചനയുള്ളതായി റിപ്പോര്‍ട്ട്. രോഗം വരാന്‍ ഏറ്റവും ഉയര്‍ന്ന സാധ്യതയുള്ള കുട്ടികളില്‍ മാത്രമായി ബിസിജി വാക്സിന്‍ ചുരുക്കാനാണ് ആലോചനകളുള്ളത്. ഇതിനായി ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ക്വാളിറ്റി അതോറിറ്റി പൊതു ജനങ്ങളുടെ നിര്‍ദേശങ്ങള്‍ തേടുന്നുണ്ട്. കഴിഞ്ഞ 25 കൊല്ലമായി രാജ്യത്ത് ക്ഷയ രോഗമുള്ളവരുടെ എണ്ണം കുറഞ്ഞ് വരികയായിരുന്നു. ലോകാരോഗ്യ സംഘടന കുട്ടികള്‍ക്കുള്ള വാക്സിന്‍ നിര്‍ത്തുന്നതിന് അനുമതി നല്‍കുന്ന അത്രയും താഴ്ന്ന നിരക്കിലായിട്ടുണ്ട് രാജ്യത്തെ ക്ഷയോരോഗികളുടെ നിരക്ക്.
എല്ലാകുട്ടികള്‍ക്കും ക്ഷയരോഗ പ്രതിരോധ വാക്സിന്‍ നല്‍കേണ്ടതില്ലെന്ന നിലയിലുള്ള താഴന്ന് നിരക്ക് പ്രകടിപ്പിച്ചിട്ടും എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കുന്ന പടിഞ്ഞാറന്‍ യൂറോപിലെ ആകെയുള്ള രണ്ട് രാജ്യങ്ങളില്‍ ഒന്ന് അയര്‍ലന്‍ഡാണ്. പ്രതിരോധ കുത്തിവെയ്പ്പ് എല്ലാകുട്ടികള്‍ക്കും ആവശ്യമില്ലെന്ന സാഹചര്യവും കുത്തിവെപ്പിന് നേരിയ പാര്‍ശ്വഫലമുള്ളത് മൂലം അനാവശ്യകുത്തി വെയ്പ്പ് ഒഴിവാക്കാനുമാണ് ആലോചനയുള്ളത്. സാധാരണ ഗതിയില്‍ അപകടകരമല്ലാത്ത പാര്‍ശ്വഫലങ്ങളാണ് കണ്ട് വരാറ്. കുത്തിവെപ്പെടുത്ത ഭാഗത്ത് പാടുകള്‍ പോലെ നിസാരമാണിവ. 1,169 കുത്തിവെയ്പ്പെടുക്കുമ്പോള്‍ ഒരു കേസില്‍ മാത്രമാണ് ചികിത്സ ആവശ്യമായ നിരക്കില്‍ പാര്‍ശ്വഫലം അയര്‍ലന്‍ഡില്‍ പ്രകടമായിട്ടുള്ളത്. ഹിക്വ ചെലവിന്‍റെ കാര്യവും വ്യക്തമാക്കുന്നുണ്ട്.
ബിസിജി വാക്സിന്‍ മൂലം ഭൂരിപക്ഷം കുട്ടികള്‍ക്കും ഗുണം ലഭിച്ചതായും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രം വാക്സിന്‍ നല്‍കേണ്ട സാഹചര്യവുമാണുള്ളതെന്നും ഹിക്വയില്‍ നിന്നുള്ള Dr Máirín Ryan അഭിപ്രായപ്പെടുന്നു. പുതിയ രീതിയില്‍ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടി നിലവില്‍ വന്നാല്‍ കുടിയേറ്റക്കാരായി വരുന്നവരുടെ മക്കള്‍ക്ക് വാക്സിന്‍ നല്‍കിയേക്കും. കൂടാതെ ഉയര്‍ന്ന ക്ഷയരോഗ നിരക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടി വരും. ഇത്തരം ഗ്രൂപ്പില്‍ നിന്നുള്ള കുട്ടികള്‍ക്ക് മറ്റുള്ളവരേക്കാള്‍ മൂന്ന് മടങ്ങ് ക്ഷയ രോഗ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടവര്‍ക്ക് ഇതിനായി എന്ത് ചെയ്യണമെന്ന് ഹിക്വയുടെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.