അഭയാര്‍ത്ഥി പ്രശ്‌നം: ഹംഗറിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും,മനുഷ്യക്കടത്ത് തടയാന്‍ അനുമതി കൊടുക്കുന്ന കാര്യം യുഎന്‍ രക്ഷാസമിതിയുടെ പരിഗണനയില്‍

 

രാജ്യത്തോക്കൊഴുകുന്ന അഭയാര്‍ഥികളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തിരുമാനിച്ച് ഹംഗറി. അടുത്തയാഴ്ച ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച ശുപാര്‍ശകളടങ്ങിയ ആഭ്യന്തരമന്ത്രാലയത്തിന്റെ ബില്ലുകളില്‍ 15നു നടക്കുന്ന സര്‍ക്കാര്‍ ഉന്നതതലയോഗത്തില്‍ തീരുമാനമായേക്കും. അതിര്‍ത്തിയില്‍ സൈനികരെ വിന്യസിച്ചും മൂര്‍ച്ചയുള്ള കമ്പിവേലി കെട്ടിയിട്ടും അഭയാര്‍ഥികളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

ജര്‍മനി അടക്കം യൂറോപ്യന്‍ യൂണിയനിലെ സമ്പന്നരാജ്യങ്ങളിലേക്കു കുടിയേറാനായി ഒന്നരലക്ഷത്തോളം പേരാണ് ഈ വര്‍ഷം ഹംഗറിയിലൂടെ കടന്നുപോയത്. അതിര്‍ത്തിവേലി മുറിച്ചുകടക്കുന്നതു ക്രിമിനല്‍ കുറ്റമാക്കാനുള്ള ശുപാര്‍ശയും പരിഗണനയിലുണ്ട്. ഇതുവരെ ഒന്നരലക്ഷം പേര്‍ അതിര്‍ത്തി മുറിച്ചു കടന്നെന്നും അടുത്തയാഴ്ച 40000ത്തോളം അഭയാര്‍ത്ഥികള്‍ കൂടിയെത്തുമെന്നും ഹംഗറി കണക്കുകൂട്ടുന്നു. അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന 175 കിലോമീറ്റര്‍ പരിധിയില്‍ ഇതിനകം തന്നെ ഹംഗറി മൂര്‍ച്ചയേറിയ കമ്പിവേലി തീര്‍ത്തിട്ടുണ്ട്.

അഭയാര്‍ഥിപ്രവാഹം വര്‍ധിച്ചതോടെ ഓസ്ട്രിയയ്ക്കും ഹംഗറിക്കുമിടയിലെ റെയില്‍ ഗതാഗതവും താല്‍ക്കാലികമായി നിര്‍ത്തി. ഒരു നിയന്ത്രണവുമില്ലാതെ അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ലെന്നും രാത്രി റയില്‍വേ സ്‌റ്റേഷനുകളില്‍ തമ്പടിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഓസ്ട്രിയന്‍ അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച 3700 പേരാണ് ഹംഗറിയില്‍ നിന്ന് ഓസ്ട്രിയയിലെത്തിയത്.

അതേസമയം, യൂറോപ്പിലേക്കുള്ള മനുഷ്യക്കടത്ത് തടയാനായി കടലില്‍ തിരച്ചില്‍ നടത്താനും കപ്പലുകളും ബോട്ടുകളും പരിശോധിക്കാനും യൂറോപ്യന്‍ നാവികസേനയ്ക്ക് അനുമതി നല്‍കുന്നതു ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി പരിഗണിക്കും. മുഖ്യമായും ലിബിയയില്‍നിന്നുള്ള കപ്പലുകള്‍ പരിശോധിക്കുന്നതു സംബന്ധിച്ച കരടു പ്രമേയം രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ഈ മാസം തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകും.

Share this news

Leave a Reply

%d bloggers like this: