ഡല്‍ഹിയില്‍ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു,ഒരാഴ്ചക്കിടെയുണ്ടാകുന്ന മൂന്നാമത്തെ കൂട്ടബലാസംഗം

 

ഡല്‍ഹി: ഹരിയാന അതിര്‍ത്തിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപെടുത്തി. ഹരിയാനയിലെ സോനാപത്ത് സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടാണ് 14 കാരി പീഡനത്തിനിരയായത്. ദില്ലിയിലെ നരേലയില്‍ ദസ്സറാ ആഘോഷത്തില്‍ പങ്കെടുത്ത് സഹോദരനൊപ്പം സൈക്കിളില്‍ മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ മദ്യപിച്ച് ഓട്ടോറിക്ഷയിലെത്തിയ അഞ്ചംഗ സംഘം തട്ടികൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചു. ബന്ധുക്കള്‍ നല്‍കിയ വിവരമനുസരിച്ച് സംഘത്തിലെ പ്രധാനി പ്രവീണിനെ പോലീസ് പിടികൂടി. ഇയാള്‍ പെണ്‍കുട്ടിയുടെ മൃതശരീരം ഒളിപ്പിച്ച സ്ഥലം വെളിപെടുത്തി. പീന്നീട് മറ്റ് നാല് പേര്‍ കൂടി പിടികൂടിയതായി കുണ്ട്‌ലി പോലീസ് അറിയിച്ചു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്ത കുട്ടിയാണ്. മരിച്ച പെണ്‍കുട്ടിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അതിനിടെ ബലാല്‍ സംഗം വര്‍ധിക്കുന്നതിന് മൊബൈല്‍ ഫോണുകള്‍ വര്‍ധിച്ചതാണ് കാരണമെന്ന് വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്‍ രംഗത്തെത്തി. ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കിട്ടുന്നതും സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നതും കുട്ടികള്‍ വഴി തെറ്റാന്‍ കാരണമാകുന്നുവെന്നായിരുന്നു അസംഖാന്റെ പരാമര്‍ശം. ഒരാഴ്ചക്കിടെ മൂന്നാമത്തെ കൂട്ടബലാസംഗമാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഈ മാസം 17 ന് ദില്ലിയിലെ ആനന്ദ് വിഹാറിലും നഗ്ലയിലുമായി രണ്ടരയും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികള്‍ പീഡനത്തിനിരയായിരുന്നു. രണ്ടിടങ്ങളിലും സമീപവാസികളാണ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. പിടിയിലായവരില്‍ പ്രായപൂര്‍ത്തി ആകാത്ത കുട്ടികളും ഉള്‍പെടുന്നുണ്ട്. കുട്ടികള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുമ്പോഴും ഇത് തടയുന്നതില്‍ അധികൃതര്‍ പരാജയപെടുന്നുവെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്
-എജെ-

Share this news

Leave a Reply

%d bloggers like this: