ഡബ്ലിന്‍: ജനുവരിയിലും ഫെബ്രുവരിയിലും ഈ വര്‍ഷം താപനില റെക്കോര്‍ഡിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. വേള്‍ഡ് മീറ്റിരിയോളജിക്കല്‍ ഓര്ഗനൈസേഷന്‍ കണക്ക് പ്രകാരം കാലാവസ്ഥാ വ്യതിയാനം മുന്‍പില്ലാത്ത വിധത്തില്‍ പ്രഭാവം പ്രകടമാക്കുകയാണെന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ വര്‍ഷത്തെ ആദ്യത്തെ രണ്ട് മാസം രേഖപ്പെടുത്തിയത് മുന്‍ കണക്കുകളെല്ലാം വലിയ തോതില്‍ മാറ്റി മറിച്ചിട്ടുണ്ട്.
പുതിയ രീതിയില്‍ താപനില റെക്കോര്‍ഡ് ചെയ്യപ്പെടാന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ് ഉണ്ടായിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയിലും 1.21 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. 2015ല്‍ WMO സമുദ്ര നിരപ്പിലെ താപനില, സമുദ്ര നിരപ്പ് ഉയരുന്നത്, സമുദ്രത്തിലെ ഹിമക്കട്ടകള്‍ കുറയുന്നത് എന്നിവ രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. വേള്‍ഡ് ക്ലൈമറ്റ് റിസര്‍ച്ച് പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ഡേവ് കാള്‍സണ്‍ വ്യക്തമാക്കുന്നത് ഈ വര്‍ഷത്തെ താപനില മുന്നറിയിപ്പ് തരുന്നതാണെന്നാണ്.
വടക്കന്‍ മേഖലയില്‍ കൂടുതല്‍ താപനില പ്രകടമാകുന്നതായും വ്യക്തമാകുന്നുണ്ട്. ആര്‍ടികില്‍ ഹിമക്കട്ടകള്‍ കുറവാണ് കാണപ്പെട്ടിരിക്കുന്ത്. മാനദണ്ഡമെന്ന നിലയില്‍ പരമാവധി 400 പിപിഎം ആണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് അന്തരീക്ഷത്തില്‍ ആകാമെന്ന് കരുതിയിരുന്നത്. ഇതിനപ്പുറത്തേയ്ക്കാണ് ആദ്യ രണ്ട് മാസം കൊണ്ട് കാര്‍ബണ്‍ ഡൈ ഒക്സൈഡ് കടന്നിരിക്കുന്നത്. 2014ല്‍ കാര്‍ബണ്‍ ഡൈ ഒക്സൈഡിന്‍റെ അളവ് 397.7 പിപിഎം എത്തിയിരുന്നു ഇതാകട്ടെ 1750 കാണപ്പെട്ടിരുന്നതിന്‍റെ 143% അധികവുമായിരുന്നു. രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയര്‍ന്നില്ലെന്നത് മാത്രമാണ് ആശ്വസിക്കാനുള്ളത്. എന്നാല്‍ ഈ നിലയിലാണെങ്കില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക് വര്‍ധിക്കാന്‍ അധിക സമയം ആവശ്യമായി വരില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ അനുഭവപ്പെട്ടതിലും ഒരു ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.