പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ടത് ബലാല്‍സംഗ ശ്രമത്തിനിടെയെന്ന് പൊലീസിന്റെ പ്രഥമിക നിഗമനം. മൂന്ന് ദിവസം മുമ്പാണ് ഇരിങ്ങോളിലെ കനാല്‍ പുറമ്പോക്കിലുള്ള വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയെ (30) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചതിനാല്‍ കുടല്‍ മാല മുറിഞ്ഞ് കുടല്‍ പുറത്ത് വന്ന നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ ആഴമുള്ള മുറിവുകളുണ്ടായിരുന്നു. ചുരിദാറിന്റെ ടോപ് മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം. മുപ്പതോളം മുറിവുകളാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്. നെഞ്ചത്ത് രണ്ട് ഭാഗത്ത് കത്തി ആഴത്തില്‍ കുത്തിയിറക്കിയിട്ടുണ്ട്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം നടക്കുമ്പോള്‍ യുവതി വീട്ടില്‍ ഒറ്റക്കായിരുന്നു. അമ്മയും ജിഷയും കനാല്‍ പുറമ്പോക്കിലായിരുന്നു താമസം. രാത്രി എട്ടരയോടെ അമ്മ രാജേശ്വരി ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഷാള്‍ ഉപയോഗിച്ച് മുറുക്കിയശേഷം കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തിയിട്ടുണ്ട്. ബലാല്‍സംഗശ്രമം ചെറുക്കുന്നുതിനിടെയാണ് പരിക്കുകളുണ്ടായതെന്നാണ് നിഗമനം.
എന്നാല്‍, സംഭവം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസിന് പ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളെയടക്കം പലരേയും പൊലീസ് ചോദ്യം ചെയ്തുവരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ രാജേഷിന്റെ മകള്‍ ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടത്.
അതേസമയം, കുറ്റവാളിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടും. കേസന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.