ചെലവ് ചുരുക്കും…പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ 25ല്‍ നിജപ്പെടുത്താനും തീരുമാനം

തിരുവനന്തപുരം: മന്ത്രിസ്ഥാനം മുന്നണിയിലുള്ളവര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് ഇടതുമുന്നണി തീരുമാനം. വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം 25 ന് രാവിലെ ഇടതുമുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കും. പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആയി നിജപ്പെടുത്താനും അനാവശ്യ ധൂര്‍ത്തും ചെലവും ഒഴിവാക്കാനും ഇടത് മുന്നണിയോഗത്തില്‍ തീരുമാനമായി.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാകും നടക്കുക. സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനും നിര്‍ദ്ദേശമുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ചേരുന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ ജനപ്രിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

ഇപി ജയരാജന്‍, കെകെ ശൈലജ, എകെ ബാലന്‍, ടിപി രാമകൃഷ്ണന്‍, ജെ മേഴ്സിക്കുട്ടിയമ്മ, കെടി ജലീല്‍, സി രവീന്ദ്രനാഥ്, ജി സുധാകരന്‍, തോമസ് ഐസക്, ജി സുധാകരന്‍, കടകംപ്പളളി സുരേന്ദ്രന്‍, എ.സി മൊയ്തീന്‍ തുടങ്ങിയവരാണ് മന്ത്രിമാരാകുക. പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറായേക്കും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന നല്‍കുന്ന പട്ടികയില്‍ എം.എം.മണി, എസ്.ശര്‍മ്മ, എന്നിവരെ പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ബുധനാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തുക. 20 അംഗ മന്ത്രിസഭയായിരിക്കും അധികാരത്തില്‍ വരിക. 12 മന്ത്രിസ്ഥാനങ്ങളാണ് സിപിഐഎമ്മിന് ലഭിക്കുക. യുവനിരയില്‍ നിന്ന് പി ശ്രീരാമകൃഷ്ണന്‍,എ പ്രദീപ്കുമാര്‍,എം സ്വരാജ് എന്നിവരെയും പരിഗണിച്ചിരുന്നു. മുന്നണിയില്‍ അംഗമല്ലാത്തതു കൊണ്ട് ഗണേഷ് കുമാറും പട്ടികയില്‍ ഇടം പിടിച്ചില്ല. തോമസ് ഐസക് ധനകാര്യമന്ത്രിയായേക്കുമെന്നാണ് സൂചന. കെകെ ശൈലജയ്ക്ക് ആരോഗ്യവും ഇപി ജയരാജന് വ്യവസായ വകുപ്പും ലഭിക്കുമെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: