ജിഷ വധം: ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ ഗുണ്ടകളിലൊരാള്‍ കസ്റ്റഡിയില്‍

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വാടകക്കൊലയാളിയുടെ സാധ്യത പൊലീസ് വീണ്ടും അന്വേഷിക്കുന്നു. ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ ഗുണ്ടകളിലൊരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് ഇയാളുടെ സാന്നിധ്യം പെരുമ്പാവൂര്‍ പട്ടണത്തിലുണ്ടായിരുന്നു. ഇയാളും കൂട്ടാളിയും അന്നു രാത്രി പട്ടണത്തിലൂടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതു ശ്രദ്ധിച്ച നാട്ടുകാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

കൊലപാതകം അടക്കം പല ക്രിമിനല്‍ കേസുകളിലും പ്രതിയായ ഗുണ്ടയ്ക്ക് വലിയ രാഷ്ട്രീയ സ്വാധീനവുമുണ്ട്. കുറുപ്പംപടിക്കു സമീപത്തെ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പിലും ഗുണ്ടയും കൂട്ടാളിയും എത്തിയിരുന്നു. കൊല്ലപ്പെട്ട ജിഷയുമായി ഇയാള്‍ക്ക് എന്തെങ്കിലും പരിചയമുള്ളതായി അറിയില്ല. കൊലപാതകത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നറിയാനാണു ചോദ്യം ചെയ്യുന്നത്.

കൊലപാതകം നടത്തിയതു ജിഷയുടെ അടുത്ത പരിചയക്കാരനാണെന്ന നിഗമനത്തില്‍ തന്നെയാണു പൊലീസ് ഇപ്പോഴും. ജിഷയുടെ മൊബൈല്‍ ഫോണിലെ മൂന്നു പേരുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങും എത്തിയിട്ടില്ല. ഇവര്‍ മൂന്നുപേരും ഇതര സംസ്ഥാനക്കാരാണ്. എന്തിനു വേണ്ടിയാണ് ഇവരുടെ ചിത്രങ്ങള്‍ ജിഷ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.

ഇതരസംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരില്‍ ഭൂരിഭാഗവും അന്വേഷണത്തോടു വേണ്ടവിധം സഹകരിക്കാത്ത സാഹചര്യത്തില്‍ ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു പേരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്. ഇതിലൂടെ തൊഴിലാളികളെ കുറിച്ചോ ഇവരെ പെരുമ്പാവൂരിലെത്തിച്ച ഏജന്റുമാരെ കുറിച്ചോ വ്യക്തമായ വിവരം ലഭിക്കുമെന്നു പൊലീസ് കരുതുന്നു.

കൊലപാതകം സംബന്ധിച്ചു പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങളും വിവരങ്ങളും പൊലീസിനു കൈമാറാന്‍ പെരുമ്പാവൂരിലും പരിസരങ്ങളിലും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ എഴുത്തുപെട്ടികള്‍ സ്ഥാപിക്കും.

Share this news

Leave a Reply

%d bloggers like this: