സെന്റ് വിന്‍സന്റ് ആശുപത്രി: സര്‍ക്കോമ വിദഗ്ദ്ധന്റെ കരാര്‍ അവസാനിക്കുന്നു, പ്രശ്‌നം രൂക്ഷം

സെന്റ് വിന്‍സന്റ് ആശുപത്രിയിലെ ഏക സര്‍ക്കോമ വിദഗ്ദ്ധനായ ഡോ. അലക്‌സിയ ബെര്‍ട്ടുസി ആശുപത്രി വിട്ടുപോകുന്നതിനെതിരെ പ്രതിഷേധം ശക്തം. കരാര്‍ കാലാവധി അവസാനിക്കുന്നതിനെത്തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിവിട്ടുപോകുന്നത്. അദ്ദേഹത്തിന്റെ കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേധനത്തില്‍ 5000 പേരാണ് ഒപ്പിട്ടിരിക്കുന്നത്.

അപൂര്‍വ്വ കാന്‍സര്‍ രോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ പ്രത്യേക പ്രാവീണ്യം നേടിയ ആശുപത്രിയിലെ ഏക ഡോക്ടറാണ് ഡോ. അലക്‌സിയ. അടുത്ത ആഴ്ച കരാര്‍ അവസാനിക്കുന്നതോടെ ഇദ്ദേഹത്തിന് ആശുപത്രി വിടേണ്ടിവരും.

പ്രത്യേകതരം കാന്‍സറാണ് സര്‍ക്കോമ. അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും 250 ഓളം ആള്‍ക്കാരാണ് ഈ രോഗം ബാധിച്ച് ചികിത്സയ്‌ക്കെത്തുന്നത്. 50 ഓളം തരത്തിലുള്ള കാന്‍സറുകളാണ് സര്‍ക്കോമ വിഭാഗത്തിലുള്ളത്. ഈ രംഗത്ത് പ്രത്യേക പ്രാവീണ്യം ലഭിച്ചവര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തി ആവശ്യമായ ചികിത്സ നിര്‍ദേശിക്കാന്‍ കഴിയുക.

വിഷയത്തിന്റെ ഗൗരവം കാണിച്ച് രോഗികളുടെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് ഒരു തുറന്ന് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. ഒരു വിദഗ്ദ്ധ ഡോക്ടര്‍ ഇല്ലാതെ എങ്ങനെയാണ് സര്‍ക്കോമ പോലുള്ള അപൂര്‍വ്വ രോഗങ്ങള്‍ക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിര്‍ദേശിക്കുകയെന്നാണ് കത്തില്‍ ചോദിക്കുന്നത്.

ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ആവശ്യമായ സംരക്ഷണമൊരുക്കിയിട്ടുണ്ടെന്നും സര്‍ക്കോമയും മറ്റ് കാന്‍സര്‍ രോഗങ്ങളും ചികിത്സിക്കുന്നതിന് സര്‍ജറി, മെഡിക്കല്‍ ഓണ്‍കോളജി, റേഡിയേഷന്‍ ഓണ്‍കോളജി, റോഡിയോളജി, പാത്തോളജി എന്നീ രംഗങ്ങളില്‍ പ്രാവീണ്യം നേടിയ വിദഗ്ദ്ധ സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും ആശുപത്രി വക്താവ് അറിയിച്ചു.

-sk-

Share this news

Leave a Reply

%d bloggers like this: