ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ബസിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇപ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുടെ ഇന്ത്യയിലെ ഏജന്റുമാരില്‍ ഒരാളെന്ന് സൂചന. നിര്‍ഭയ സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ഇളവ് നല്‍കി കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ കോടതി വിട്ടയച്ചത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ കനത്ത നിരീക്ഷണത്തിലാണ് ഇയാളിപ്പോള്‍.
ഉത്തര്‍പ്രദേശിലെ ബാദൂണ്‍ ജില്ലക്കാരനായ യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. നിര്‍ഭയ സംഭവത്തില്‍ കോടതി വിധിച്ച മൂന്നുവര്‍ഷത്തെ ജുവനൈല്‍ തടവിനുശേഷമാണ് കഴിഞ്ഞ ഡിസംബറില്‍ പുറംലോകത്തെത്തിയത്. ഇപ്പോള്‍ 21 വയസ്സാണ് ഇയാള്‍ക്ക്.
ഇയാളും മറ്റ് അഞ്ചുപേരും ചേര്‍ന്നാണ് ഡല്‍ഹിയി 23കാരിയ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ കൂട്ടബലാല്‍സംഗം ചെയ്തതും അതി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്.
പ്രായപൂര്‍ത്തിയായിലെന്ന കാരണത്താല്‍ ഇയാള്‍ക്ക് മറ്റുള്ളവര്‍ക്ക് നല്‍കിയതുപോലുള്ള ശിക്ഷകള്‍ നല്‍കിയിരുന്നില്ല. ആക്രമിക്കപ്പെട്ടേക്കാമെന്ന ആശങ്കയുള്ളതിനാല്‍ ഇയാള്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ ചില സംശയകരമായ പ്രവര്‍ത്തികള്‍ ഇയാളുടെ ഭാഗത്തുനിന്നുണ്ടായതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ജുവനൈല്‍ ഹോമില്‍ ഇയാള്‍ക്കൊപ്പം മുറി പങ്കിട്ടിരുന്ന കശ്മീരി യുവാവ് വഴിയാണ് ഇയാള്‍ക്ക് ഐസിസ് ബന്ധം ഉണ്ടായതെന്നാണ് കരുതുന്നത്. 2011ലെ ഡല്‍ഹി ഹൈക്കോടതി ബോംബാക്രമണവുമായി ബന്ധപ്പെട്ട കേസ്സിലാണ് കശ്മീരി യുവാവ് ജുവനൈല്‍ ഹോമിലെത്തിയത്. ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന സൂചനകളൊന്നും നിലവില്‍ കിട്ടിയിട്ടില്ലെങ്കിലും സംശയമുള്ളതിനാലാണ് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
-എജെ-