അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക്. 483 ഇലക്ടറല്‍ സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 265 നേടി ഡൊണാള്‍ഡ് ട്രംപ് വിജയം ഉറപ്പാക്കി. 55 ഇലക്ടറല്‍ വോട്ടുകള്‍ കൂടി അറിയാനിരിക്കെ അഞ്ചെണ്ണം സ്വന്തമാക്കിയാല്‍ ട്രംപിന് പ്രസിഡണ്ടാകാം.
അതേസമയം, 218 സീറ്റുകളുടെ പിന്തുണ മാത്രമുള്ള ഹിലരി ക്ലിന്റണ് പ്രസിഡണ്ടാവണമെങ്കില്‍ 52 ഇലക്ടറല്‍ പിന്തുണ കൂടി വേണം. ഫലമറിയാനുള്ള സ്റ്റേറ്റുകളില്‍ ട്രംപ് ലീഡ് നിലനിര്‍ത്തുന്നുണ്ട്.
232 വോട്ടുകള്‍ നേടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൈറ്റ് ഹൗസ് വിജയം സ്വന്തമാക്കി. യു.എസ് സെനറ്റിനു വേണ്ടിയുള്ള പോരാട്ടത്തില്‍ 47-നെതിരെ 49 വോട്ടുമായി ട്രംപിന്റെ പാര്‍ട്ടി തന്നെയാണ് മുന്നില്‍.
ഫ്‌ളോറിഡ, ഓഹിയോ, നോര്‍ത്ത് കാരലിന, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ജയം നേടാന്‍ കഴിഞ്ഞതാണ് കാറ്റ് ട്രംപിന് അനുകൂലമാക്കിയത്. തുടക്കം മുതല്‍ തന്നെ ട്രംപ് ലീഡ് നേടിയതോടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിരുദ്ധമായ തരംഗമുണര്‍ന്നു. വിര്‍ജീനിയ, കൊളറാഡോ എന്നിവിടങ്ങളില്‍ ഹിലരി ജയിച്ചെങ്കിലും പെന്‍സില്‍വാനിയ കൈവിട്ടത് തിരിച്ചടിയായി.
ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച വോട്ടെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. അമേരിക്കയുടെ 45 മത്തെ പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നതിന് 20 കോടിയിലധികം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.4.2 കോടി വോട്ടര്‍മാര്‍ മുന്‍കൂര്‍ വോട്ട് ചെയ്തു.
പുതിയ പ്രസിഡന്റ് 2017 ജനുവരി 20 നാണ് സ്ഥാനമേല്‍ക്കുക. 575 രാപ്പകലുകള്‍ പിന്നിട്ട പ്രചാരണത്തിന് വിരാമമിട്ട് പ്രസിഡന്റ് പദവിയിലേക്ക് ആരെന്ന ചോദ്യത്തിനാണ് ഉത്തരമായിരിക്കുന്നത്. ലോക രാഷ്ട്രങ്ങളുടെ നായക സ്ഥാനത്ത് നില്‍ക്കുന്ന യുഎസിലെ തെരെഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെയാണ് ലോകജനത ഉറ്റുനോക്കിയത്.
എ എം