ആണ്‍കുട്ടികള്‍ 25 വയസിനും പെണ്‍കുട്ടികള്‍ 23 വയസിന് മുമ്പും വിവാഹം കഴിക്കണമെന്ന് സിറോ മലബാര്‍ സഭ താമരശേരി രൂപതയുടെ സര്‍ക്കുലര്‍

കോഴിക്കോട്: സിറോ മലബാര്‍ സഭയിലെ താമരശേരി രൂപതയില്‍ അംഗങ്ങള്‍ക്കു വിവാഹത്തിനു പ്രായപരിധി ഏര്‍പ്പെടുത്തി. ആണ്‍കുട്ടികള്‍ 25 വയസിനും പെണ്‍കുട്ടികള്‍ 23 വയസിന് മുമ്പും വിവാഹം കഴിക്കണമെന്നാണു നിര്‍ദേശമെന്നു ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 25 വയസ് കഴിഞ്ഞാല്‍ കുട്ടികളുണ്ടാകാന്‍ വളരെ പ്രയാസമാണെന്നും അതിനാലാണ് പുതിയ പ്രായപരിധി നിശ്ചയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം രൂപതയില്‍ നിയമമായി സ്വീകരിക്കണമെന്നാണു നിര്‍ദേശം.

താമസിച്ചു വിവാഹം കഴിക്കുന്നതു ദാമ്പത്യബന്ധത്തിനും മക്കളുടെ ജനനത്തിനും വളര്‍ച്ചയ്ക്കും കൂടുംബ രൂപീകരണത്തിനും വിപരീത സാഹചര്യങ്ങള്‍ സൃഷ്ടിക്കും.

ഭാവി സുരക്ഷിതമായിട്ട് വിവാഹിതരാകാമെന്ന ചിന്തയില്‍ നിന്നുമാറി വിവാഹം കഴിച്ച് ഭാവി കെട്ടിപ്പടുക്കാമെന്ന കാഴ്ചപ്പാടിലേക്കു തിരികെ പോകണം. സഭാംഗങ്ങളില്‍ ആയിരത്തഞ്ഞൂറോളം അവിവാഹിതര്‍ മുപ്പതു വയസിന് മുകളിലുള്ളവരാണ്. ഇതരമതത്തിലുള്ളവരുമായുള്ള വിവാഹം സഭ പ്രോത്സാഹിപ്പിക്കില്ല.

രൂപതയുടെ എപ്പാര്‍ക്കിയല്‍ അസംബ്ലി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം എട്ടിന് ബിഷപ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. വിശുദ്ധ ചടങ്ങായതിനാല്‍ വിവാഹം വൈദികര്‍ നടത്തിക്കൊടുക്കുമെന്നും ഇതിന് ഇവന്റ് മാനേജര്‍മാരുടെ ആവശ്യമില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കിയിട്ടുണ്ട്. വധുവിന്റെ വസ്ത്രധാരണം സംസ്‌കാരത്തിന് യോജിച്ചതാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആഘോഷങ്ങളില്‍ മദ്യം ഉപയോഗിക്കരുതെന്നും പള്ളികളിലെ ആഘോഷങ്ങളില്‍ വെടിക്കെട്ട് നിരോധിക്കണമെന്നുമുള്ള നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്.

 

 
എ എം

 

Share this news

Leave a Reply

%d bloggers like this: