കൊലപാതകം മതത്തിന്റെ പേരില്‍ വ്യക്തി വൈരാഗ്യമല്ല: പ്രതികള്‍ക്ക് ജാമ്യം

ബോംബൈ: മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ മൂന്ന് പേര്‍ക്ക് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വ്യക്തി വൈരാഗ്യമല്ല മറിച്ച് മതത്തിന്റെ പേരില്‍ പ്രകോപിതരായാണ് കുറ്റകൃത്യം നടന്നത് എന്ന നിരീക്ഷണത്തിലാണ് ജസ്റ്റിസ് മൃദുലാ ഭക്തറുടെ വിധി.

2014 ജൂണ്‍ 2നായിരുന്നു കേസിനാസ്പദമായ സംഭവം. ‘ഹിന്ദു രാഷ്ട്ര സേന’യുടെ ഹദാസ്പൂരിലെ യോഗത്തില്‍ പങ്കെടുത്ത ആളുകളായിരുന്നു ആക്രമണത്തിനു പിന്നില്‍. ശിവജിയുടെയും മുന്‍ ശിവ സേന നേതാവ് ബാല്‍ താക്കറയുടെയും ഹിന്ദു ദൈവങ്ങളുടെയും ചിത്രത്തെ വികലമാക്കി ചിത്രീകരിച്ചതിനെ തുടര്‍ന്നുണ്ടായ യോഗത്തില്‍ ഹിന്ദു രാഷ്ട്ര സേനയുടെ നേതാവ് ധന്‍ജയ് ദേശായിയുടെ പ്രസംഗത്തെ തുടര്‍ന്നായിരുന്നു പ്രവര്‍ത്തകര്‍ പ്രകോപിതരായത്.

ഐ.ടി പ്രൊഫഷണലുകളായ മോഷിനും റിയാസും ഇത് വഴി ബൈക്കില്‍ കടന്ന് പോയപ്പോള്‍ ഹോക്കി സ്റ്റിക്കുകളും മറ്റുമായി റോഡ് തടഞ്ഞ പ്രവര്‍ത്തകര്‍ ഇവരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവം സ്ഥലത്ത് നിന്നു മോഷിന്‍ രക്ഷപ്പെട്ടെങ്കിലും റിയാസിന് ഗുരുതര പരിക്കുകളേറ്റിരുന്നു.

സംഭവത്തില്‍ വിജയ് ഗംഭീര്‍, രഞ്ജിത് യാദവ്, അജയ് ലാല്‍ഗെ എന്നീ മൂന്ന് പ്രതികളെയായിരുന്നു സാക്ഷികള്‍ തിരിച്ചറിഞ്ഞത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് മേല്‍ കൊലപാതക കുറ്റത്തിനും കലാപ ശ്രമത്തിനുമായിരുന്നു കേസുകള്‍ ചുമത്തിയിരുന്നത്. നേരത്തെ പൂനെ സെഷന്‍സ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ധന്‍ജയ് ദേശായിയുടെ പ്രസംഗം പരിശോധിച്ച കോടതി പ്രതികള്‍ പ്രകോപിക്കപ്പെട്ടു എന്നു വ്യക്തമാക്കുകയായിരുന്നു. ‘ യോഗമാണ് ഇവരെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. അല്ലാതെ യാതൊരു തരത്തിലുള്ള വ്യക്തി വൈരാഗ്യവും ഇവര്‍ക്ക് കൊല്ലപ്പെട്ട വ്യക്തിയോട് ഉണ്ടായിരുന്നില്ല. മതത്തിന്റെ പേരില്‍ ഇവര്‍ പ്രകേപിക്കപ്പെട്ടു എന്നതാണ് വസ്തുത. അതായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതും’ കോടതി നിരീക്ഷിച്ചു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: