മലയാളിയും ഇന്‍ഫോസിസിലെ ജീവനക്കാരിയുമായ രസീത് രാജു കൊല്ലപ്പെട്ടതിന് പിന്നിലെ ദുരൂഹതയേറുന്നു. ഇന്‍ഫോസിസിലെ ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഇന്‍ചാര്‍ജായ പ്രവീണ്‍ കുല്‍ക്കര്‍ണി എന്നയാളെ സംശയമുണ്ടെന്ന് രസീലയുടെ കുടുംബം വ്യക്തമാക്കി. സ്ഥാപനത്തിലെ ഒരു മേലുദ്യോഗസ്ഥന്‍ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് രസീലയുടെ പിതാവ് രാജു വെളിപ്പെടുത്തി.
എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ കാര്യങ്ങളാണ് പോലീസ് പറയുന്നു. രസീലരാജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അസി. കമ്മീഷണര്‍ വൈശാലി ജാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഓഫീസിലെ വാച്ച്മാനായ ബാബന്‍ സൈലിക്ക രസീല രാജുവിനെ തുറിച്ച് നോക്കിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തലേ ദിവസം വാക്ക് തര്‍ക്കമുണ്ടായിരുന്നു. തന്നെ നിരന്തരം തുറിച്ച് നോക്കി ശല്യം ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ രസീല രാജു താക്കീത് ചെയ്യുകയും ഇനിയിത് ആവര്‍ത്തിച്ചാല്‍ പരാതിപ്പെടുമെന്ന് പറയുകയും ചെയ്തിരുന്നു.
അവധി ദിനമായ ഞായറാഴ്ച്ച തന്റെ പ്രൊജക്ട് പൂര്‍ത്തിയാക്കാനായി രസീല ഓഫീസിലെത്തിയപ്പോള്‍ ഈ വാച്ച്മാനും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഓഫീസിലേക്ക് കാര്‍ഡ് സൈ്വപ് ചെയ്ത് രസീല പ്രവേശിച്ചപ്പോള്‍ ഇയാളും ഒപ്പം അകത്തേക്ക് കടന്നു. തന്നെപ്പറ്റി പരാതിപ്പെടരുതെന്ന് രസീലയോട് ഇയാള്‍ ആവശ്യപ്പെടുകയും പിന്നീടുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ രസീലയെ കമ്പ്യൂട്ടര്‍ കേബിള്‍ ഉപയോഗിച്ച് ഇയാള്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ചോദ്യം ചെയ്യലില്‍ പ്രതി സ്വയം കുറ്റം സമ്മതിച്ചെങ്കിലും കൂടുതല്‍ ശക്തമായ തെളിവുകള്‍ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തിന് പുണെ പോലീസ് രൂപം നല്കി്യിട്ടുണ്ട്.
രസീല രാജു വിന്റെ ടീം ലീഡറും ഇന്‌ഫോസിസ് ജീവനക്കാരനുമായ അഭിജിത്ത് കോത്താരിയുടെ പരാതിയിലാണ് ഇപ്പോള്‍ പോലീസ് പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മോണിംഗ് ഷിഫ്റ്റിലുള്ള സഹപ്രവര്‍ത്തക മൂന്ന് മണിക്ക് ഓഫീസില്‍ നിന്ന് പോയ ശേഷം ഓഫീസില്‍ രസീല ഒറ്റയ്ക്കായിരുന്നുവെന്ന് കോത്താരിയുടെ പരാതിയില്‍ പറയുന്നു. ബാംഗ്ലൂരിലുള്ള മറ്റൊരു ടീമുമായി സഹകരിച്ചായിരുന്നു രസീല ജോലി ചെയ്തിരുന്നത്. വൈകിട്ട് 6.20-ഓടെയാണ് കഴിഞ്ഞ ഒരു മണിക്കൂറായി തങ്ങള്‍ക്ക് രസീലയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ബാംഗ്ലൂര്‍ ഓഫീസില്‍ നിന്നും കോത്താരിയെ അറിയിക്കുന്നത്. ഈ സമയം വീട്ടിലായിരുന്ന കോത്താരി ഫോണിലൂടെ രസീലയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും കോള്‍ എടുത്തില്ല.7.30-ഓടെ കോത്താരി കമ്പനിയിലേക്ക് വിളിച്ച് സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. ഇത് പ്രകാരം ഓഫീസ് ക്യാബിനിലെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ വിളിച്ചപ്പോള്‍ ആണ് രസീല കൊല്ലപ്പെട്ട വിവരം താന്‍ അറിഞ്ഞതെന്ന് കോത്താരി പറയുന്നു. തുടര്ന്ന് ഓഫീസിലെത്തിയ താന്‍ കാണുന്നത് കോണ്ഫരറന്‌സ് റൂമിലെ ചോരയില്‍ കുളിച്ചു കിടക്കുന്ന രസീലയെയാണ്. രസീലയുടെ മുഖത്തും വായിലും ചോരയുണ്ടായിരുന്നുവെന്നും മഞ്ഞ നിറത്തിലുള്ള കേബിള്‍ ഉപയോഗിച്ചാണ് രസീലയെ കൊല്ലപ്പെടുത്തിയതെന്നും കോത്താരിയുടെ മൊഴിയില്‍ പറയുന്നു.
അതേസമയം കമ്പനി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തന്നെ പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നു. മൂന്ന് മണിക്ക് ഓഫീസ് റൂമിലേക്ക് രസീല രാജു ജോലിക്കായി പ്രവേശിക്കുന്നതും പിന്നെ അഞ്ച് മണിക്ക് ബ്രേക്ക് ടൈമില്‍ പുറത്തിറങ്ങുന്നതും സിസി ടിവി ദൃശ്യത്തില്‍ വ്യക്തമായിരുന്നു. ഈ സമയത്താണ് പ്രതി ഓഫീസ് റൂമിന് സമീപത്തേക്ക് വരുന്നതും ആദ്യമായി സിസിടിവിയില്‍ തെളിയുന്നത്. പിന്നീട് പലതവണ ഇയാള്‍ പ്രവേശനം വിലക്കപ്പെട്ട റൂമിലേക്ക് കടക്കുന്നതും പുറത്തു പോവുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം അഞ്ച് മണിയോടടുത്ത് രസീലയുടെ കൊലപാതകം നടന്നെങ്കിലും വിവരം പുറത്തു വരാന്‍ മണിക്കൂറുകള്‍ വൈകിയത് ഐടി കമ്പനികളിലെ വനിതാ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്‍ഫോസിസിനൊപ്പം തന്നെ കെട്ടിട്ടത്തിന്റെ സുരക്ഷാ ചുമതലയുള്ള ഏരിയല്‍ സെക്യൂരിറ്റി ഏജന്‍സിയും പ്രതിസ്ഥാനത്താണ്. പൂണെയിലേക്ക് പുറപ്പെട്ട രസീലയുടെ പിതാവ് രാജു അടക്കമുള്ളവര്‍ അവിടെയെത്തി മൃതദേഹം കണ്ട ശേഷം മാത്രമേ പോസ്റ്റ്മോര്ട്ടം നടപടികള്‍ ആരംഭിക്കുവാന്‍ പാടുള്ളൂവെന്ന് രസീലയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രസീലയുടെ മരണത്തില്‍ അന്വേഷണം വേണമെന്നും നീതി കിട്ടിയെന്ന് ഉറപ്പാക്കും വരെ തങ്ങള്‍ പുണെയില്‍ തുടരുമെന്നും അവര്‍ പറയുന്നു.
എ എം