ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം തടയണമെന്ന ആവശ്യം ബ്രിട്ടീഷ് സര്‍ക്കാര്‍ തളളി. ട്രംപിന്റെ സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത പരാതിയില്‍ പതിനെട്ടു ലക്ഷത്തിലേറെപ്പേര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ സന്ദര്‍ശനം തടയില്ലെന്നും ഔദ്യോഗിക സ്വീകരണം ഒരുക്കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. അയര്‍ലണ്ട് ഉള്‍പ്പടെയുള്ള മറ്റ് യൂറോപ്പ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനത്തെ ആകാംഷയോടെയാണ് കാണുന്നത്.
ട്രംപ് അധികാരമേറ്റതിന്റെ അഞ്ചാംനാള്‍ അമേരിക്കയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച പ്രധാനമന്ത്രി തെരേസ മേയാണ് രാജ്ഞിയുടെ അനുമതിയോടെ അദ്ദേഹത്തെ ഔദ്യോഗിക ബ്രിട്ടീഷ് സന്ദര്‍ശനത്തിനായി ക്ഷണിച്ചത്.
അതേസമയം എച്ച്1ബി വിസ സംബന്ധിച്ച കടുത്ത തീരുമാനങ്ങള്‍ക്ക് അമേരിക്ക അയവ് വരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക എച്ച്1ബി വിസയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന്‍ ഹാച്ച് സൂചന നല്‍കി.
അമേരിക്കയില്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാവുന്ന കാര്യങ്ങളെ അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതില്‍ രാഷ്ട്രീയമില്ലെന്നും ഒറിന്‍ വ്യക്തമാക്കി. ടെക്‌നോളിജി മുന്‍ നിര്‍ത്തികൊണ്ടുള്ള വികസന നയമാണ് അമേരിക്ക മുന്നോട്ട് വെക്കുക. ഇതില്‍ കൂടുതല്‍ എച്ച്1ബി വിസ അനുവദിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങിലെ പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതിനായി അനുവദിക്കുന്ന വിസയാണ് എച്ച്1ബി വിസ. കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്1ബി വിസയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എച്ച്1ബി വിസയുമായി ജോലി ചെയ്യാനെത്തുന്നവരുടെ മിനിമം ശമ്പളത്തില്‍ അമേരിക്കന്‍ ഭരണകൂടം വര്‍ധന വരുത്തിയിരുന്നു. വിസയുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എ എം