ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സുഹൃത്തിന്റെ മൊഴി; മിഷേലിന്റെ ഫോണിനായി നേവിയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയേക്കും

ക്രോണിന്‍ ഉപദ്രവിച്ചതായി മിഷേല്‍ ഷാജി പറഞ്ഞിട്ടുണ്ടെന്ന് മിഷേലിന്റെ അടുത്ത സുഹൃത്ത്. മുന്‍പ് ഇതിലുമേറെ മാനസിക സമ്മര്‍ദങ്ങളിലൂടെ മിഷേല്‍ കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് ആത്മഹത്യചെയ്യുമെന്നു കരുതുന്നില്ലെന്നും കേരളത്തിനു പുറത്തു പഠിക്കുന്ന സുഹൃത്ത് പറഞ്ഞു. കാണാതായ ദിവസം രാവിലെ വിളിച്ചിരുന്നുവെന്നും സന്തോഷത്തോടെയാണു സംസാരിച്ചതെന്നും സുഹൃത്ത് ഓര്‍മ്മിക്കുന്നു.

മിഷേലിന്റെ സുഹൃത്ത് മിഷേലിനെ കാണാതായ അഞ്ചിനു രാവിലെ ഈ സുഹൃത്തിനെ മിഷേല്‍ വിളിച്ചിരുന്നു. എന്നാല്‍ എല്ലാം തുറന്നു സംസാരിക്കാറുള്ള മിഷേല്‍, ക്രോണിനുമായി വഴക്കുണ്ടായെന്ന കാര്യം പറഞ്ഞില്ല. ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഈ പെണ്‍കുട്ടി പറയുന്നു. പക്ഷേ, മിഷേലിനെ ക്രോണിന്‍ ഇതിലും വലിയ മാനസിക സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. സ്വയം ജീവനൊടുക്കണമെങ്കില്‍ അന്നാകാമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നു തറപ്പിച്ചു പറയുന്ന സുഹൃത്തിന്റെ മൊഴി പൊലീസ് ഫോണില്‍ കേട്ടിരുന്നു. ക്രോണിന്റെ മാതാവും മിഷേലിനെ വിളിച്ചിരുന്നു.

ഇതിനിടെ കായലില്‍ മരിച്ചനിലയില്‍ കണ്ട സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചു. ഇതിനായി ഗോശ്രീ പാലത്തിന് സമീപം കായലില്‍ നേവിയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയേക്കും. മിഷേലും ക്രോണിനും തമ്മിലുണ്ടായിരുന്ന ബന്ധം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാനാണ് ഫോണ്‍ കണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. അറസ്റ്റിലായ ക്രോണിനെ അടുത്ത ദിവസംതന്നെ ഇയാള്‍ ജോലിചെയ്യുന്ന ഛത്തിസ്ഗഢിലെത്തിച്ച് തെളിവെടുക്കും. സ്ഥാപനത്തില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ അന്വേഷണസംഘം പരിശോധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് മൊഴിയെടുക്കും. ഇതിനിടെ മിഷേല്‍ കലൂര്‍ പള്ളി മുതല്‍ ഗോശ്രീ പാലം വരെ നടന്നുപോകുന്ന വ്യക്തതയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 30 മിനിറ്റോളം വരുന്ന, ഏഴു സി.സി.ടി.വി കാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറി.

മാര്‍ച്ച് അഞ്ചിന് വൈകുന്നേരം 5.40ഓടെ കലൂര്‍ പള്ളിയിലെത്തിയ മിഷേല്‍ 6.12ന് അവിടെ നിന്ന് മടങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പള്ളിയില്‍ 20 മിനിറ്റോളം വിനിയോഗിച്ച മിഷേല്‍ പിന്നീട് പുറത്തിറങ്ങി കുരിശുപള്ളിയുടെ മുന്നിലെത്തി പ്രാര്‍ഥിക്കുന്നത് കാണാം. ഈ ദൃശ്യങ്ങളില്‍ മിഷേലിന്റെ മുഖം വ്യക്തമാണ്. ഗോശ്രീ പാലത്തിന് സമീപത്തേക്ക് അതിവേഗത്തില്‍ നടന്നുനീങ്ങുന്ന സി.സി.ടി.വി ദൃശ്യവും ലഭിച്ചു. ഗോശ്രീ പാലത്തിന് സമീപമുള്ള പഴക്കടയുടെ മുന്നിലൂടെ നീങ്ങുന്ന ദൃശ്യമാണ് ഇവിടെനിന്ന് ലഭിച്ചത്. മിഷേലിനെ കാണാതായ അഞ്ചിന് വൈകീട്ട് ഗോശ്രീ പാലത്തില്‍ വെച്ച് മിഷേലിനോട് രൂപ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടെന്നും അല്‍പസമയം കഴിഞ്ഞ് ഇവരെ കാണാതായെന്നും വൈപ്പിന്‍ സ്വദേശിയായ അമല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: