പാരിസ് ഒര്‍ളി വിമാനത്താവളത്തില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ച അക്രമിയെ സൈനികന്‍ വെടിവച്ചു കൊലപ്പെടുത്തി

സൈനികന്റെ കൈയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി ഓടി രക്ഷപെടാന്‍ ശ്രമിച്ചയാളെ പാരീസ് വിമാനത്താവളത്തില്‍ വെടിവെച്ചുകൊന്നു. പാരിസിലെ ഓര്‍ളി വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. തോക്ക് പിടിച്ചുവാങ്ങിയ ശേഷം തൊട്ടടുത്ത ഷോപ്പിലേക്ക് ഓടിക്കയറിയ ഇയാള്‍ വെടിയേറ്റ് വീഴുകയായിരുന്നു. അപ്രതീക്ഷിതമായി വെടിയൊച്ച കേട്ട യാത്രക്കാര്‍ ഒരാള്‍ വെടിയേറ്റ് കിടക്കുന്നതാണ് കാണുന്നത്.

സൈനികനില്‍നിന്ന് തോക്ക് തട്ടിയെടുത്തയാള്‍ വിമാനത്താവളത്തിന്റെ തെക്കുഭാഗത്തെ ടെര്‍മിനലിലുള്ള കടയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പൊലീസ് ഇയാളെ വെടിവച്ചുവീഴ്ത്തിയത്. മൂന്നോ നാലോ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം വിമാനത്താവളത്തില്‍ തിരച്ചില്‍ നടത്തി.

ഭീകരാക്രമണത്തിനുള്ള ശ്രമമാണോ നടന്നതെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. ഇയാളുടെ കൂടെ സഹായികളാരെങ്കിലുമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. തന്റെ തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചയാളെ സൈനികന്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരെ പുറത്താക്കി വിമാനത്താവളത്തില്‍ സുരക്ഷാ സൈന്യം പരിശോധന നടത്തി. വിമാനത്താവളത്തിലെവിടെയെങ്കിലും ബോംബ് വെച്ചിട്ടുണ്ടോയെന്നും പരിശോധന നടക്കുന്നുണ്ട്. പാരിസിന് തെക്ക് 13 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. പാരിസിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമാണിത്.

 

Share this news

Leave a Reply

%d bloggers like this: