ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങി. ഇരുനൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ച് മൃതദേഹം കണ്ടെടുത്തു. സ്പാനിഷ് സന്നദ്ധ സംഘടനയാണ് അപകട വിവരം പുറത്ത് വിട്ടത്. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. 16നും 25നും ഇടയില്‍ പ്രായമുള്‌ല ആഫ്രിക്കന്‍ വംശജരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അഭയാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇരു ബോട്ടുകളിലുമായി 250 ല്‍ അധികം അഭയാര്‍ത്ഥികള്‍ ഉണ്ടായിരുന്നതായാണ് അനൗദ്യോഗിക കണക്ക്. ആഫ്രിക്കാന്‍ വംശജരായ അഞ്ച് പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ലിബിയന്‍ തീരത്ത് നിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. അതേസമയം അടിയന്തര സഹായം ആവശ്യപ്പെട്ട് ബോട്ടുകളില്‍ നിന്ന് സന്ദേശമൊന്നും ലഭിച്ചില്ലെന്ന് ഇറ്റാലിയന്‍ തീരസംരക്ഷണ സേന അറിയിച്ചു. മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്നും സേന വ്യക്തമാക്കി.
തുര്‍ക്കിയും ഗ്രീസും അതിര്‍ത്തികള്‍ അടച്ചതോടെ ഇറ്റലി വഴി യൂറോപ്പിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 4000ല്‍ അധികം പേര്‍ക്കാണ് മെഡിറ്ററേനിയനിയന്‍ കടലില്‍ ജീവന്‍ നഷ്ടമായത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമാണ് ഇപ്പോള്‍ നടക്കുന്നത്.
സാധാരണയില്‍ ഒരു റബ്ബര്‍ ബോട്ടിന് 120 ഓളം പേരെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്. എന്നാല്‍ പരിധി കഴിഞ്ഞും അഭയാര്‍ത്ഥികളെ കുത്തിനിറച്ച് പോയതാവും ബോട്ട് മുങ്ങാന്‍ കാരണമെന്ന് പ്രോആക്ടീവ് ഓപ്പണ്‍ ആംസ് വക്താവ് ലോറ ലാനൂസ പറഞ്ഞു.
മെഡിറ്ററേനിയന്‍ കടലിന്റെ മധ്യഭാഗത്തു കൂടിയാണ് അഭായാര്‍ത്ഥി ബോട്ടുകള്‍ ദിനംപ്രതി ലിബിയയിലേക്ക് വരുന്നത്.മെഡിറ്ററേനിയന്‍ കടലിന്റെ മധ്യഭാഗത്തു കൂടിയാണ് അഭായാര്‍ത്ഥി ബോട്ടുകള്‍ ദിനംപ്രതി ലിബിയയിലേക്ക് വരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഏകദേശം ആറായിരത്തോളം അഭയാര്‍ത്ഥികളാണ് ലിബിയന്‍ തീരത്തേക്കെത്തിയത്. അതേസമയം അഭയാര്‍ത്ഥി പ്രവാഹത്തിനിടെയുണ്ടായ അപകയങ്ങളില്‍ അറുന്നുറോളം പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായതായാണ് കണക്കാക്കപ്പെടുന്നത്. രാജ്യാന്തര അഭയാര്‍ത്ഥി സംഘടനയാണ് ഈ കണക്കുകള്‍ പുറത്തുവിടുന്നത്. കഴിഞ്ഞ വര്‍ഷം 4000ല്‍ അധികം അഭയാര്‍ത്ഥികളാണ് കടലിലുണ്ടായ അപകടങ്ങളില്‍ മരിച്ചത്.
എ എം