പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകള്‍ പിന്നിടും മുമ്പേ ബീഫ് കൈവശം വച്ചതിന് ജാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊന്നു

ജാര്‍ഖണ്ഡില്‍ ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ രാംഗഡിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെയാണ് വാനില്‍ ‘നിരോധിത ഇറച്ചി’ കൊണ്ടുപോയെന്ന് ആരോപിച്ച് മര്‍ദിച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വാനും അഗ്‌നിക്കിരയാക്കി. പൊലീസെത്തി അലിമുദ്ദീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് സംശയിക്കുന്നതായി എഡിജിപി ആര്‍കെ മാലിക് പറഞ്ഞു. കൊല്ലപ്പെട്ട അല്ലീമുദ്ദീന്റെ പേരില്‍ കൊലപാതകക്കേസും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ചില കന്നുകാലി വ്യപാരികളായ ചിലര്‍ ചേര്‍ന്ന് ഇയാള്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും എഡിജിപി പറയുന്നു. കൊലപാതകികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പശുവിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സംഭവം. മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും മോദി പറഞ്ഞിരുന്നു.

മൂന്നുദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ ആക്രമണം നടക്കുന്നത്. ജാര്‍ഖണ്ഡിലെ ദിയോരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബരിയ ഗ്രാമത്തില്‍ ചൊവ്വാഴ്ച വീടിന് പുറത്ത് പശുവിന്റെ ജഡം കണ്ടെത്തിയെന്നാരോപിച്ച് ജനക്കൂട്ടം വീട്ടുടമയെ മര്‍ദ്ദിച്ച് അവശനാക്കുകയും വീടിന് തീവയ്ക്കുകയും ചെയ്തു.

 
എ എം

Share this news

Leave a Reply

%d bloggers like this: