വിദേശ എയര്‍ലൈനുകളില്‍ സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്ന അവഗണനയുടെയും കൊടിയ പീഡനത്തിന്റെയും നേര്‍ക്കാഴ്ചയാവുകയാണ് എത്തിഹാദ് വിമാനത്തിലെ ഇന്ത്യക്കാരിയായ യുവതിയുടെ യാത്രാനുഭവം. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ 30 മണിക്കൂറുകളെന്നാണ് മോഹന റേ എന്ന ഇന്ത്യന്‍ യുവതി കൊല്‍ക്കത്തയില്‍ നിന്ന് അമേരിക്കയിലേക്കുള്ള എത്തിഹാദിലെ യാത്രയെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയിലെ അവധിക്കാലത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്‍ക്കത്തയില്‍ നിന്ന് അബുദാബി വഴി അമേരിക്കയിലേക്ക് പോകാനായി യുവതിയും രണ്ട് പെണ്‍മക്കളും യാത്ര തിരിച്ചത്. ഭര്‍ത്താവ് നേരെത്തെ മടങ്ങിയതിനാല്‍ മക്കളുമൊത്തായിരുന്നു യുവതിയുടെ യാത്ര. യാത്രയ്ക്കിടയില്‍ അഞ്ച് വയസ്സ് പ്രായമുള്ള ഇളയ കുട്ടിക്ക് ചെറിയ പനിയുള്ളതായി തോന്നി. വിമാനത്തിലെ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുകയും സുരക്ഷിതമായി അബുദാബി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുകയും ചെയ്തു. ഇവിടെ നിന്നാണ് പ്രശ്‌നങ്ങള്‍ വഷളായത്.
പ്രാദേശിക സമയം പുലര്‍ച്ചെ 12.30 നാണ് അബുദാബിയില്‍ യുവതിയും മക്കളും എത്തിയത്. ഉടന്‍ തന്നെ ഇളയമകള്‍ ഒലീത്തയെ എയര്‍പോര്‍ട്ട് അധികൃതനോടൊപ്പം അടുത്തുള്ള മെഡിക്കല്‍ സെന്ററില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. മകള്‍ക്ക് നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും 3.30 നുള്ള കണക്ഷന്‍ ഫ്ളൈറ്റില്‍ അമേരിക്കയിലേക്ക് മടങ്ങേണ്ടതുള്ളതു കൊണ്ട് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചെത്തി. ബോര്‍ഡിങ് പാസും, മെഡിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിട്ടുപോലും ഇമിഗ്രെഷന്‍ & കസ്റ്റംസ് അധികൃതര്‍ ഇവരെ തടഞ്ഞു. മകള്‍ക്ക് പനിയായതിനാല്‍ യാത്ര തുടരാന്‍ കഴിയില്ലെന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന സ്ത്രീ ഇവരോട് അറിയിച്ചു. മെഡിക്കല്‍ ക്ലിയറന്‍സ് ഉണ്ടെന്ന് പറഞ്ഞു നോക്കിയെങ്കിലും കാര്യമാക്കിയില്ല. പോകാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു നോക്കിയെങ്കിലും ആ സ്ത്രീ കയര്‍ത്തു സംസാരിക്കുകയാണ് ഉണ്ടായത്.
ഞങ്ങളെ ഒരുതരത്തിലും സഹായിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഇനിയും വൈദ്യ പരിശോധന നടത്തണമെന്നും അതിനു ശേഷം മാത്രമേ മടങ്ങാന്‍ സാധിക്കുള്ളുവെന്നായിരുന്നു അധികൃതരുടെ പക്ഷം. അതേസമയം അടുത്ത പരിശോധനയിലും തൃപ്തികരമായ ഫലമല്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ നേടി ക്ലിയറന്‍സ് വാങ്ങിക്കേണ്ടതുണ്ടെന്നും അവര്‍ അറിയിച്ചു. എന്നാല്‍ ഇത് എപ്രകാരം ചെയ്യണമെന്നുള്ളതിനെക്കുറിച്ച് യാതൊരു ധാരണയും അധികൃതര്‍ നല്‍കിയില്ല.
ഒരു പുതിയ രാജ്യത്ത് തന്റെ രണ്ട് പെണ്‍കുട്ടികളുമായി എങ്ങോട്ട് പോകണമെന്ന് അറിയാതെ ഞങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട് പോകുകയും അകെ പരിഭ്രാന്തയാകുകയും ചെയ്തു. ഞങ്ങള്‍ക്ക് ആവശ്യമായ ഗതാഗത സംവിധാനവും താമസ സൗകര്യവും മെഡിക്കല്‍ ചെക്കപ്പിന് വേണ്ടിയുള്ള സഹായങ്ങളും ചെയ്തു തരുമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞെങ്കിലും യാതൊരു സഹായതും ലഭിച്ചില്ലെന്ന് പിന്നീട് വ്യക്തമായി. വിമാനത്താവളത്തിനുള്ളിലെ ലോഞ്ചില്‍ പോലും ഒന്ന് വിശ്രമിക്കാന്‍ അനുവദിച്ചില്ല.
പുതിയ ബോര്‍ഡിംഗ് പാസ് ലഭിക്കുന്നതിന് ഞങ്ങള്‍ വീണ്ടും ഡെസ്‌കിലേക്കെത്തി. മണിക്കൂറുകള്‍ കടന്നു പോയിക്കൊണ്ടേയിരുന്നു. ട്രാന്‍സ്ഫര്‍ ഡെസ്‌കിലും ഞങ്ങള്‍ക്ക് വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. അടുത്ത ബോര്‍ഡിംഗ് പാസ്സ് ലഭിക്കാന്‍ 2 മണിക്കൂര്‍ കാത്തിരിക്കണമെന്ന് പറഞ്ഞു. ഭര്‍ത്താവിനെ വിളിച്ച് അദ്ദേഹം എത്തിഹാദുമായി ബന്ധപ്പെട്ടപ്പോള്‍ 10.15നുള്ള വിമാനത്തിന് ബോര്‍ഡിങ് പാസ് നല്‍കിയതായി അറിയിപ്പും കിട്ടി എന്ന് ബോധിപ്പിച്ചു. കൂടാതെ എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം നല്‍കാമെന്നും ഉറപ്പ് നല്‍കി.
എന്ത് ചെയ്യണമെന്ന് അറിയാതെ മക്കളുമൊത്ത് വീണ്ടും മെഡിക്കല്‍ സെന്ററിലെത്തി. നേരത്തെ ഒലീത്തയെ ചികിത്സിച്ച ഡോക്ടര്‍ അവിടുണ്ടായിരുന്നു. താന്‍ തന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ അംഗീകരിക്കാത്തതില്‍ അദ്ദേഹം ആശ്ചര്യപ്പെട്ടു. ബോഡിങ് പാസ് വാങ്ങാനായി വീണ്ടും ഹെല്‍പ്പ് ഡെസ്‌കിലെത്തി. മണിക്കൂറുകള്‍ കഴിയുന്തോറും ഉള്ളിലെ ആശങ്ക വര്‍ധിച്ചുകൊണ്ടിരുന്നു. ഡ്യൂട്ടിയിലെത്തിയെ അടുത്ത സ്ത്രീ ഞങ്ങളോട് വീണ്ടും രണ്ട് മണിക്കൂറുകള്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങളെ സഹായിക്കാനുള്ള മനസ്ഥിതി അവര്‍ക്കുണ്ടായിരുന്നില്ല. വിശ്രമ സൗകര്യം ലഭ്യമാക്കണമെന്ന് അപേക്ഷിച്ചെങ്കിലും കടുത്ത അവഗണയാണ് ഉണ്ടായത്. ഞങ്ങള്‍ക്ക് യാതൊരു സഹായവും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കടുത്ത ഭാഷയില്‍ അവര്‍ ഞങ്ങളോട് അറിയിച്ചു. മനുഷ്യത്വരഹിതമായ അവരുടെ പെരുമാറ്റത്തില്‍ അവര്‍ തികച്ചും ഞെട്ടിയിരുന്നു. എത്രയും വേഗം ഈ നരകത്തില്‍ നിന്ന് സ്വന്ത ഭവനത്തിലെത്താന്‍ അവര്‍ ആശിച്ചു.
കടുത്ത മാനസീക സമ്മര്‍ദ്ദം അനുഭവപ്പെട്ട യുവതിക്ക് പനിപിടിച്ച മകളെ മടിയില്‍ താങ്ങി വിമാനത്തവളത്തിന്റെ തറയില്‍ വിശ്രമിക്കേണ്ട ഗതികേട് ഉണ്ടായി. എയര്‍പോര്‍ട്ടിലെ കസേരകളില്‍ മകളെ കിടത്തുക സാധ്യമായിരുന്നില്ല. മകളുടെ ക്ഷീണവും പണിയും കൂടിക്കൂടി വന്നു. മൂത്ത മകള്‍ ഒലിവിയ ഈ മണിക്കൂറുകളെല്ലാം ഉറങ്ങാന്‍ പോലും കഴിയാതെ കസേരയില്‍ കഴിച്ചുകൂട്ടി. യുഎസിലേക്ക് മടങ്ങാനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നതായി എനിക്ക് തോന്നി. ഭര്‍ത്താവിനോട് എത്രയും വേഗം ഇവിടെത്തണമെന്നും ഞങ്ങളെ രക്ഷിക്കണമെന്നും അറിയിച്ചു. അബുദാബിയില്‍ എന്നന്നേക്കുമായി ഒറ്റപ്പെട്ടുപോകുന്നതുപോലെയാണ് എനിക്ക് തോന്നിയത്.
നിരവധി മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം 10.15 ന്റെ ഫ്ളൈറ്റില്‍ ഞങ്ങള്‍ക്ക് ബോഡിങ് പാസ് ലഭിച്ചു. അപ്പോഴേക്കും മകളുടെ പനി കടുത്തിരുന്നു. വീണ്ടും മെഡിക്കല്‍ സെന്ററിലേക്ക് ഓടി. ക്ഷീണവും തളര്‍ച്ചയും മൂലം അപ്പോഴേക്കും മകളുടെ പനി 103 ഡിഗ്രിയില്‍ എത്തിയിരുന്നു. അടിയന്തിര ചികിത്സയ്ക്കു ശേഷം പനി പതുക്കെ താഴാന്‍ തുടങ്ങി. മക്കളെ ബോര്‍ഡിങ്ങിലുണ്ടായുന്ന അജ്ഞാതരായ ഒരാളെ ഏല്‍പ്പിച്ച് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് വാങ്ങാനായി 20 മിനിറ്റോളം ചെലവാക്കി യാത്രചെയ്ത് തിരിച്ചെത്തി. വീണ്ടും സെക്യൂരിറ്റി ക്ലിയറന്‌സിനായി ചെന്നു. ഇത്തവണ അവിടുണ്ടായിരുന്ന ഓഫീസര്‍ ഒരു ദയാലുവായിരുന്നു. ഇത് സാധാരണയുള്ള പരിശോധനയാന്നെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ ക്ലിയറന്‍സും നല്‍കി. യുവതിയെ അതിശയിപ്പിച്ചത് മറ്റൊന്നായിരുന്നു. ആദ്യ തവണ മകളെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പനിയും ക്ഷീണവും ഇപ്പോഴുണ്ടായിരുന്നു. എന്നിട്ടും ക്ലിയറന്‍സ് ലഭിച്ചിരിക്കുന്നു.
ഒടുവില്‍ ഞങ്ങള്‍ ഫ്‌ളൈറ്റ് കയറ്റി. ഞങ്ങളുടെ പേടിസ്വപ്നം അവസാനിച്ചില്ല. ഒലീത്തയ്ക്ക് എന്തെങ്കിലും കഴിക്കുവാനോ കുടിക്കാനോ കഴിഞ്ഞില്ല. അസഹ്യമായ തലവേദനയാല്‍ അവള്‍ ഉറക്കെ കരയുകയായിരുന്നു. 30 മണിക്കൂറത്തെ സമ്മര്‍ദമാണ് പനി ഇത്രയും വഷളാണ് കാരണമായത്. പിന്നീടുള്ള യാത്രയില്‍ ഞങ്ങളുടെ സഹയാത്രികര്‍ എല്ലാവരും വളരെ സഹായങ്ങള്‍ ചെയ്തു തന്നു. ഞങ്ങള്‍ അനുഭവിച്ച നരക യാതന വിമാനത്തിലെ ഏവരെയും ഞെട്ടിച്ചു. 14 മണിക്കൂറിലേറെ നീണ്ട യാത്ര താങ്ങാന്‍ ഒലീത്തയ്ക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഇത്തിഹാദ് വിമാനയാത്രയും അബുദാബിയില്‍ നേരിട്ട അനാവശ്യ പീഡനവും മോശമായ പെരുമാറ്റവും കാരണം ഒലീത്തയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ എന്ന് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നു. അമേരിക്കയില്‍ എത്തിയ ശേഷം ഞങ്ങള്‍ക്ക് ലഭിച്ച സേവനങ്ങള്‍ മികച്ചതായിരുന്നു. അവര്‍ ഒലീത്തയ്ക്കായി വീല്‍ചെയറും കാറിന്റയടുത്ത് എത്തുന്നതുവരെ എയര്‍പോര്‍ട്ട് സ്റ്റാഫും ഞങ്ങള്‍ക്ക് സഹായകമായി ഉണ്ടായിരുന്നു.
യുഎസ്എയിലേക്ക് തിരിച്ചെത്തിയതോടെ ഒലീത്തയുടെ സ്ഥിതി ഒരുപാട് മെച്ചപ്പെട്ടു. അവളെ സാധാരണ പരിശോധിക്കുന്ന പീഡിയാട്രീഷ്യന്റെ കീഴില്‍ ചികിത്സിക്കുകയും ചെയ്യുന്നു. രണ്ടുദിവസത്തിനുള്ളില്‍ അവള്‍ ശരിയാകുമെന്ന് അവളുടെ പീഡിയാട്രിഷ്യന്‍ ഞങ്ങളോട് പറഞ്ഞു. എത്തിഹാദിലെ ഈ കൊടിയ പീഡനത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ഒരുങ്ങുകയാണ് യുവതിയുടെ കുടുബം. ശക്തമായ പിന്തുണയുമായി അനേകം പേര്‍ യുവതിയുടെ പിന്നാലെയുണ്ട്.
ഇത്തിഹാദിനോട് ചില ചോദ്യങ്ങളും യുവതി ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് ഈ അനാവശ്യമായ നാടകവും പീഡനവും വേണ്ടിവന്നു? ഞങ്ങളുടെ യഥാര്‍ത്ഥ വിമാനത്തില്‍ യാത്ര തുടരാന്‍ അനുവദിക്കാതെ കാര്യങ്ങള്‍ വളരെ മോശമായത്തിനു ശേഷം ഏഴ് മണിക്കൂറുകള്‍ കഴിഞ്ഞ് പോകാന്‍ അനുവദിച്ചതെങ്ങനെ? എങ്ങനെ യുഎസ്എയിലേക്ക് തിരിച്ചുവന്നശേഷം ഞങ്ങളുടെ മകള്‍ സുഖം പ്രാപിച്ചു. ക്ലിയറന്‍സ് നല്‍കാന്‍ യോഗ്യരായിട്ടുള്ള ഡോക്ടര്‍മാരോട് നേരിട്ട് സംസാരിക്കാത്തത് എന്തുകൊണ്ട്? യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ എയര്‍പോര്‍ട്ട് സ്റ്റാഫുകളെ പരിശീലിപ്പിക്കാറുണ്ടോ ?
മറ്റൊരാള്‍ക്കും ഈ ദുരവസ്ഥ ഉണ്ടാകരുതെന്ന പ്രതീക്ഷയോടെയാണ് മോഹന റേ എന്ന യുവതി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
എ എം