ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ദ്ധനവ്. നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേഴ്സ് പുറത്തുവിട്ട കണക്കനുസരിച്ച് ഈ വര്‍ഷം ചികിത്സ ലഭിക്കാന്‍ കാത്തിരിപ്പ് നടത്തുന്നവര്‍ 6,85,000 ആയി ഉയര്‍ന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ 6,78,800 ആളുകള്‍ വെയിറ്റിങ് ലിസ്റ്റില്‍ തുടര്‍ന്നപ്പോള്‍ ഒക്ടോബര്‍ മാസത്തില്‍ 6000 ആളുകളുടെ വര്‍ദ്ധനവ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 27,600 പേര്‍ വയര്‍ സംബന്ധമായ ചികിത്സ നേടാന്‍ കാത്തിരിക്കുമ്പോള്‍ നേത്ര ചികിത്സാ രംഗത്തും വെയ്റ്റിങ് ലിസ്റ്റ് 30,000 എത്തി നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ 10 മില്യണ്‍ യൂറോ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ആശുപത്രികളില്‍ തിരക്ക് കുറക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഐറിഷ് പൊതു ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മന്ത്രി സൈമണ്‍ ഹാരിസിന്റെ പ്രഖ്യാപനങ്ങളും ഇതുവരെ വെളിച്ചം കണ്ടില്ല.
ഒ.പി-യില്‍ വെയിറ്റിങ്ലിസ്റ്റ് എണ്ണത്തില്‍ മാത്രമാണ് ഇതുവരെ നേരിയ പുരോഗതി ഉണ്ടായത്. ഈ വിഭാഗത്തില്‍ 1,00,000 രോഗികള്‍ ചികിത്സക്ക് വേണ്ടി കാത്തിരുന്നപ്പോള്‍ ഈ വര്‍ഷം അത് 90,000 ആയി കുറഞ്ഞു. നഗരങ്ങളിലെ പ്രധാന ആശുപത്രികളില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ടമെന്റ് ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
ഈ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട ബഡ്ജറ്റില്‍ ആരോഗ്യ രംഗത്ത് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും തുടര്‍ നടപടികള്‍ വൈകുന്നതില്‍ വന്‍ ആക്ഷേപങ്ങളാണ് ഉയരുന്നത്. മിക്ക ആശുപത്രികളിലും ആധുനിക ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വിദേശ രാജ്യങ്ങളില്‍ ചികിത്സ തേടുകയാണ് ഐറിഷുകാര്‍. ഇതിലൂടെ എച്ച്.എസ്.ഇ കോടികളുടെ നഷ്ടമാണ് വരുത്തി വെയ്ക്കുന്നത്.
ഡികെ