ബ്രെക്?സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടനുമായി നടത്തിയ ആദ്യഘട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയെന്ന് യൂറോപ്യന്‍ കമ്മീഷന്‍. ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജന്‍കറും നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന പുരോഗതി കൈവരിച്ചിരിക്കുന്നത്. ഐറിഷ് അതിര്‍ത്തി, ബ്രിട്ടനിലെ വിവാഹമോചന ബില്‍, പൗരന്‍മാരുടെ അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലാണ് ചര്‍ച്ച നടന്നത്. അയര്‍ലണ്ടിലെയും യൂറോപ്യന്‍ യൂണിയനിലെയും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുള്ള, അതിര്‍ത്തി സംബന്ധിച്ച് അയഞ്ഞ നിലപാടാണ് സ്വീകരിക്കുക.
വടക്കന്‍ അയര്‍ലന്റില്‍ കര്‍ശനമായ അതിര്‍ത്തി പരിശോധനയുണ്ടാവില്ലെന്ന് തെരേസ മേ ഉറപ്പ് നല്‍കി. സ്വതന്ത്ര അയര്‍ലന്റില്‍ നിന്നും വടക്കന്‍ അയര്‍ലന്റിലേക്കുള്ള വ്യാപാരത്തിന് മുന്‍പ് അതിര്‍ത്തി പരിശോധനയുണ്ടായിരുന്നില്ല. ഇത് നിലനിര്‍ത്താന്‍ സ്വതന്ത്ര അയര്‍ലന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ബ്രിട്ടന്‍ അതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.
യൂറോപ്പിലെയും യുകെയിലെയും പൗരന്മാര്‍ക്കു തുടര്‍ന്നും ജോലി ചെയ്യാനും താമസിക്കാനും പഠിക്കാനും സാധിക്കുന്ന വിധത്തിലാണ് ഡീല്‍ എന്നാണു സൂചന. ഐറിഷ് അതിര്‍ത്തിയുടെ പേരിലുള്ള തര്‍ക്കത്തിലും സമവായം ഉണ്ടായി. ബ്രക്സിറ്റ് ചര്‍ച്ചകള്‍ തടസ്സപ്പെട്ടാല്‍ തെരേസ മേ സര്‍ക്കാര്‍ അടുത്ത ആഴ്ച വീഴുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ബ്രക്സിറ്റ് ചര്‍ച്ചകളില്‍ പുരോഗമനം നേടിയില്ലെങ്കില്‍ തെരേസ മേ സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്.
വേര്‍പിരിയല്‍ വ്യവസ്ഥയായി 45 മുതല്‍ 55 ബില്ല്യണ്‍ യൂറോ നിശ്ചയിച്ചു. 30 ലക്ഷത്തോളം ബ്രിട്ടീഷ് പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്ന് മേ കൂട്ടിചേര്‍ത്തു. ഡിസംബര്‍ 14,15 തീയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍, യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും, ബ്രിട്ടനും തമ്മില്‍ ബ്രെക്?സിറ്റ്? രണ്ടാം ഘട്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തും.
40 വര്‍ഷത്തെ അംഗത്വത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ജൂണിനാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് നില്‍കാന്‍ തീരുമാനിച്ചത്. യൂണിയനില്‍ നിന്നും 2019 ലാണ് ബ്രിട്ടന്‍ പൂര്‍ണമായും വേര്‍പിരിയുന്നത്. അതിന് മുന്‍പായി മൂന്ന് കാര്യങ്ങളില്‍ ഒത്തുതീര്‍പ്പിലെത്താനുള്ള ചര്‍ച്ചകളിലാണ് കാര്യമായ പുരോഗതിയുണ്ടായിരിക്കുന്നത്.
ഡികെ