കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സീറോ മലബാര്‍ സഭാ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജി സന്നദ്ധത അറിയിച്ചു. മെത്രാന്‍മാരോടാണ് കര്‍ദിനാള്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കര്‍ദിനാളിനെ അനുനയിപ്പിക്കാന്‍ ഇതര സഭാ നേതൃത്വങ്ങള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സീറോ മലബാര്‍സഭ അടിയന്തര സിനഡ് വിളിച്ചുചേര്‍ത്തു. ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് സിനഡ് വിളിച്ച് ചേര്‍ത്തിരിക്കുന്നത്. കൊച്ചി സഭാ ആസ്ഥാനത്ത് ചേരുന്ന സിനഡില്‍ ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യും. ലത്തീന്‍, മലങ്കര സഭാ പ്രതിനിധികള്‍ സിനഡില്‍ പങ്കെടുക്കും.
വിവാദമായ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്ന സഭാ വിശ്വാസികളായ രണ്ട് പേരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കര്‍ദിനാളിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സഭാനേതൃസ്ഥാനം ഒഴിയാന്‍ കര്‍ദിനാള്‍ തയ്യാറായേക്കുമെന്നാണ് സൂചന. ഹര്‍ജിയിലെ വാദങ്ങള്‍ക്കിടെ കര്‍ദിനാളിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളായിരുന്നു ഹൈക്കോടതി നടത്തിയത്. കര്‍ദിനാള്‍ രാജാവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്ക് കാനോന്‍ നിയമം മാത്രമെ ബാധകമാകു എന്ന കര്‍ദിനാളിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു.
രാജ്യത്ത് ആരും നിയമത്തിന് അതീതരല്ല. കര്‍ദിനാളും അതിരൂപതയും രൂപതയുമൊക്കെ രാജ്യത്തെ നിയമങ്ങള്‍ക്ക് കീഴിലാണ്. കാനോന്‍ നിയമം സഭയുടെ ആഭ്യന്തരകാര്യങ്ങള്‍ക്ക് മാത്രമാണ് ബാധകം. രൂപതയുടെ സ്വത്ത് അതിന്റെ തലവന്റെയോ വൈദികരുടെയോ അല്ല. സ്വത്തുക്കള്‍ യഥേഷ്ടം ഉപയോഗിക്കാന്‍ രൂപതാ തലവനോ വൈദികര്‍ക്കോ അവകാശമില്ല.
രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാള്‍. സ്വത്തുക്കള്‍ രൂപതയുടേതാണ്. സഭയുടെ സര്‍വാധിപനാണ് ആര്‍ച് ബിഷപ് എന്ന വാദവും അംഗീകരിക്കാനാകില്ല. കര്‍ദിനാള്‍ പരമാധികാരി ആണെങ്കില്‍ കൂടിയാലോചനകളുടെ ആവശ്യമില്ല. എന്നാല്‍ ഇവിടെ മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയതായി ബോധിപ്പിച്ചിട്ടുണ്ട്. കോടതി ചൂണ്ടിക്കാട്ടി.
എ എം