സംസ്ഥാനത്ത് സിസേറിയന്‍ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് പ്രസവത്തിന് സിസേറിയന്‍ അവലംബിക്കുന്നത് വ്യാപകമാകുന്നു. ഇതില്‍ സ്വകാര്യ ആശുപത്രികള്‍ മത്സരിക്കുേമ്പാള്‍ സര്‍ക്കാര്‍ ആശുപത്രികളും പിന്നിലല്ല. തദ്ദേശസ്ഥാപനങ്ങള്‍ വഴി സര്‍ക്കാര്‍ ശേഖരിച്ച 2016ലെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് പ്രകാരമാണിത്. ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലാണെങ്കിലും 2016ല്‍ ജനിച്ചവരില്‍ കൂടുതലും ആണ്‍കുട്ടികളാണ്. 2,53,962 ആണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ (51.17 ശതമാനം) പെണ്‍കുട്ടികള്‍ 2,42,305 (48.82 ശതമാനം) മാത്രമാണ്.

സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങളില്‍ 41.93 ശതമാനവും സിസേറിയനെന്നാണ് പ്രധാന കണ്ടെത്തല്‍. സുഖപ്രസവങ്ങള്‍ 54.78 ശതമാനം. സര്‍ക്കാര്‍ ആശുപത്രികളില്‍ 39.75 ശതമാനം പ്രസവങ്ങളും സിസേറിയനാണ്. 59.08 ശതമാനമാണ് സുഖപ്രസവങ്ങള്‍. ലോകാരോഗ്യസംഘടനയുടെ നിര്‌ദേശമനുസരിച്ച് 100 പ്രസവത്തില്‍ 85 എണ്ണവും സുഖപ്രസവമായിരിക്കണമെന്നാണ് ചട്ടം. ഗര്‍ഭാവസ്ഥയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും ബന്ധുക്കളുടെയും മറ്റും ഇടപെടലുകളാണ് സിസേറിയന്‍ നിരക്ക് കൂടാന്‍ കാരണമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ സമ്മതിക്കുന്നു. 40 ശതമാനത്തിലേക്ക് എത്തിനില്‍ക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ സിസേറിയന്‍ നിരക്ക് കുറക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം, സ്വകാര്യ ആശുപത്രികളിലെ 3.26 ശതമാനംപേര്‍ നൂതനരീതികളായ ഫോര്‍സെസ്റ്റ്, വാക്വംരീതികള്‍ അവലംബിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് 1.8 ശതമാനമാണ്. കേരളത്തില്‍ ഇപ്പോഴും ചെറിയൊരുവിഭാഗം പ്രസവത്തിനായി പരമ്പരാഗത വയറ്റാട്ടിമാരെ ആശ്രയിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാമീണമേഖലയിലും ആദിവാസി മേഖലയിലും 3.47 ശതമാനം ഇപ്പോഴും പരമ്പരാഗതരീതി അവലംബിക്കുമ്പോള്‍ നഗരപ്രദേശങ്ങളില്‍ ഇത് 0.06 ശതമാനം മാത്രം.

2016ല്‍ 131 അമ്മമാരാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. കൂടുതലും മലപ്പുറത്താണ്-21. കോഴിക്കോട് 17, കാസര്‍കോട് നാല്, കണ്ണൂര്‍ ഏഴ്, വയനാട് രണ്ട്, പാലക്കാട് 13, തൃശൂര്‍ 11, ഇടുക്കി ആറ്, കോട്ടയം നാല്, ആലപ്പുഴ ഏഴ്, പത്തനംതിട്ട അഞ്ച്, കൊല്ലം 14, തിരുവനന്തപുരം 11. അതേസമയം കോഴിക്കോട്, തൃശൂര്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 21 എന്ന കണക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ ഏറെയും.

2016ല്‍ സംസ്ഥാനത്ത് മരിച്ചത് 2,56,130 പേരെന്നും സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.1,41,793 പുരുഷന്മാരും 1,14,328 സ്ത്രീകളും. മരണകാരണം കണക്കാക്കുമ്പോള്‍ 26.1 ശതമാനം പേരും മരിച്ചത് ഹൃദ്രോഗം മൂലമാണ്. അര്‍ബുദംമൂലം മരിച്ചത് 7.81 ശതമാനം. പ്രമേഹം-1.44 ശതമാനം. റോഡപകടം-1.19 ശതമാനം എന്നിങ്ങനെയാണ് മറ്റു മരണ കാരണങ്ങള്‍. എല്ലാത്തിലും പുരുഷന്മാരാണ് മുന്നില്‍.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: