കരിപ്പൂര്‍:കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പദവി താഴ്ത്താനുളള നീക്കം താത്കാലികമായി മരവിപ്പിച്ചു. കാറ്റഗറി എട്ടില്‍ നിന്ന് ഏഴിലേക്ക് തരംതാഴ്ത്താനുളള വിമാനത്താവള അധികൃതരുടെ ശുപാര്‍ശ എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകരിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത കുറയ്ക്കാനെന്ന പേരില്‍ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഉത്തരവാണ് വിമാനത്താവള അതോറിറ്റി താത്കാലികമായി മരവിപ്പിച്ചത്.
നേരത്തെ കാറ്റഗറി ഒന്‍പതിലായിരുന്നു വിമാനത്താവളത്തിന്റെ സ്ഥാനം. ഇതനുസരിച്ചാണ് പല വിദേശ വിമാനക്കമ്പനികള്‍ക്കും കോഴിക്കോട് സര്‍വീസിന് അനുമതിലഭിച്ചത്. എന്നാല്‍ 2015-ല്‍ റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരില്‍ വലിയ വിമാനങ്ങള്‍ കോഴിക്കോട്ടുനിന്ന് പിന്‍വലിച്ചതോടെ വിമാനത്താവളത്തിന്റെ പദവി കാറ്റഗറി എട്ടിലേക്ക് താഴ്ത്തിയിരുന്നു.
തരംതാഴ്ത്തല്‍ മൂലം വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള എല്ലാ സാധ്യത ഇല്ലാതാവുമെന്നാണ് പ്രവാസികളുടെ പ്രധാന ആശങ്ക. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥാനം നേരത്തെയുണ്ടായിരുന്ന കാറ്റഗറി ഒന്‍പതില്‍ നിന്ന് ഏഴ് ആയി കുറച്ചതോടെ 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ ക്രാഫ്റ്റുകള്‍ക്ക് മാത്രമേ ഇനിമുതല്‍ കരിപ്പൂരില്‍ സര്‍വ്വീസ് നടത്താന്‍ അനുമതി ലഭിയ്ക്കുകയുള്ളു. ബോയിംഗ് 747 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ക്കിറങ്ങാന്‍ സാധിക്കില്ല.
അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഫയര്‍ സര്‍വീസ് ഗ്രേഡ് കാറ്റഗറി ഒമ്പതില്‍ നിന്ന് ഏഴാക്കി മാറ്റിയ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് പ്രവാസിമലയാളികള്‍. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്താനുളള നടപടിയാണെന്നും പ്രവാസികള്‍ ആരോപിച്ചു. തരംതാഴ്ത്തല്‍ മൂലം വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള എല്ലാ സാധ്യത ഇല്ലാതാവുമെന്നാണ് പ്രവാസികളുടെ പ്രധാന ആശങ്ക.
രാജ്യത്തിന്റെ സമ്പദ് ഘടനക്ക് കാര്യമായ സംഭാവന ചെയ്യുന്നതും പൊതുമേഖലയിലുള്ളതുമായ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ പ്രവാസി സംഘടനകളുടെ തീരുമാനം.
ഡികെ