അയര്‍ലണ്ട് ഉള്‍പ്പെടെ 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ അനധികൃതമായി ആനക്കൊമ്പ് വില്‍പ്പന നടക്കുന്നുണ്ടെന്ന് പഠനം

ബ്രസല്‍സ്: നിയമവിരുദ്ധ ആനക്കൊമ്പ് വില്‍പ്പന അയര്‍ലണ്ടില്‍ ഉള്‍പ്പെടെ 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തുന്നതായി പുതിയ പഠനം കണ്ടെത്തി. അനധികൃത വ്യാപാരം കുറച്ചുകൊണ്ടുവരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കു തിരിച്ചടിയാണ് ഇത്. മാത്രമല്ല, ആനകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും വന്യജീവി സംരക്ഷകര്‍ പറയുന്നു. റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് ടെസ്റ്റ് (radio carbon-dating test) നടത്തിയപ്പോഴാണു നിരവധി രാജ്യങ്ങളില്‍ ആനക്കൊമ്പ് കൊണ്ടു നിര്‍മിച്ച സാധനങ്ങള്‍ ഉള്ള കാര്യം അറിഞ്ഞത്. പുരാതനമായ ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിനുള്ള ഒരു രീതിയാണ് റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് ടെസ്റ്റ്. ഫോസിലുകള്‍ പുറപ്പെടുവിക്കുന്ന റേഡിയോ ആക്റ്റീവ് വികിരണത്തെ അളന്നു തിട്ടപ്പെടുത്തിയാണ് ഈ രീതിയില്‍ കാലപ്പഴക്കം നിശ്ചയിക്കുന്നത്. ബ്രിട്ടനില്‍, ആനയെ കൊലപ്പെടുത്തിയതിനു ശേഷം കൊമ്പ് വില്‍പ്പന നടത്തുന്നത് 1989 മുതല്‍ നിരോധിച്ചിട്ടുള്ളതാണ്.

ഇപ്പോള്‍ പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ നിയമത്തിലെ പഴുതുകളടച്ച് ആന ഉള്‍പ്പെടെയുള്ള വന്യജീവികളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. പഠനത്തിനായി രഹസ്യ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ അയര്‍ലണ്ട് ഉള്‍പ്പെടെ 10 യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ആനക്കൊമ്പ് കൊണ്ട് നിര്‍മിച്ച 100-ാളം സാധനങ്ങള്‍ വാങ്ങിച്ചു. തുടര്‍ന്ന് ഇവ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ കാര്‍ബണ്‍ ടെസ്റ്റിംഗ് യൂണിറ്റിലേക്ക് അവയുടെ കാലപ്പഴക്കം അറിയാന്‍ അയച്ചു കൊടുത്തു. അവയില്‍ മുക്കാല്‍ ഭാഗവും (74.3 ശതമാനം) 1947നു ശേഷം നിര്‍മിച്ചവയാണെന്നു കണ്ടെത്തി. സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കേറ്റ് ഇല്ലാതെയാണ് ഇവ അനധികൃതമായി വില്‍പന നടത്തിയതെന്നും മനസിലായി. ഇവയില്‍ അഞ്ചിലൊന്നും (19.3 ശതമാനം) ആനകളെ കൊന്നതിനു ശേഷം പിഴുതെടുത്ത ആനക്കൊമ്പ് കൊണ്ട് ഉണ്ടാക്കിയവയാണെന്നും പഠനത്തില്‍ കണ്ടെത്തി.

1990നു മുമ്പുള്ള ആനക്കൊമ്പ് സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ചും, 1947-നു മുമ്പുള്ള ആനക്കൊമ്പ് സ്വതന്ത്രമായി വ്യാപാരം നടത്താമെന്നും യൂറോപ്പിലെ നിയമം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ നിയമത്തിന്റെ പഴുത് ചൂഷണം ചെയ്യുകയാണ് ഇപ്പോഴുമെന്ന് ആവാസ് എന്ന ഗ്ലോബല്‍ സിറ്റിസണ്‍സ് ആന്‍ഡ് പെറ്റീഷന്‍ മൂവ്മെന്റ് പറയുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: