ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് വന്‍ദുരന്തം സംഭവിച്ച സ്ഥലത്ത രക്ഷാദൗതം അതിവേഗം പുരോഗമിക്കുകയാണ്. തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ജെറിസിലാണ് ഇന്നലെ അണക്കെട്ട് തകര്‍ന്ന് വന്‍ ദുരന്തമുണ്ടായത്. ഒരു പ്രദേശം തന്നെ വെള്ളത്തിനടയിലേക്ക് താണു. അപകടത്തില്‍ ഇരുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഏഴു പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
ചെളിയും വെള്ളത്തിലും താണുപൊയ്‌ക്കൊണ്ടിരുന്ന മനുഷ്യനെ രക്ഷാസേനയുടെ ഹെലികോപ്റ്ററിലെത്തിയ സൈനികര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ദുരന്തത്തിന്റെ വ്യാപ്തി ലോകത്തെ നടുക്കുകയാണ്. ഡാമിലെ വെള്ളത്തിനൊപ്പം കുത്തിയൊലിച്ചെത്തിയ ചെളിയും കല്ലുകളും പ്രദേശത്തെ അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്. മണ്ണിനടിയല്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയും കൂടുതലാണ്. ആയിരേേത്തലറെ വീടുകളും വെള്ളത്തിനടിയിലായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിങ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്.
അപകടത്തില്‍പ്പെട്ടവരെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഖനിയിലെ ഭക്ഷണശാല മണ്ണും ചെളിയുംകൊണ്ട് മൂടി. തൊഴിലാളികള്‍ ഇവിടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ച് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുകയാണ്.
അണക്കെട്ട് തകരാനുണ്ടായ കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രദേശത്തേക്കുള്ള റോഡുകള്‍ തകര്‍ന്ന നിലയിലായതിനാല്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം മാത്രമെ സാധ്യമാകൂവെന്നാണ് പുറത്തുവരുന്ന വിവരം. നൂറോളം അഗ്‌നിശമന സേനാംഗങ്ങള്‍ ചേര്‍ന്നാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്. 100 പേര്‍കൂടി ഉടന്‍ തിരച്ചിലിന് ഇറങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 1976 ല്‍ നിര്‍മ്മിച്ച അണക്കെട്ടാണ് തകര്‍ന്നത്.