ഡബ്ലിന്‍: ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളും നേഴ്‌സുമാരോടുള്ള അവഗണനയും പരിഗണിച്ച് ഐറിഷ് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിനെതിരെ വരുന്ന ആഴ്ചയില്‍ അവിശ്വാസപ്രമേയത്തിന് തയ്യാറായേക്കുമെന്ന് സിന്‍ ഫെയ്ന്‍ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും വിരല്‍ ചൂണ്ടുന്നത് സൈമണ്‍ ഹാരിസിന് നേര്‍ക്കാണെന്നും അദ്ദേഹം ആ പദവിയില്‍ തുടരാന്‍ യോഗ്യനല്ലാതായെന്നും സിന്‍ ഫെയ്ന്‍ പാര്‍ട്ടി നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ് ഇന്ന് പ്രസ്താവിച്ചു. ഹോസ്പിറ്റല്‍ നിര്‍മ്മാണ ചിലവുകള്‍ വര്‍ധിച്ചതില്‍ ഡയലില്‍ താന്‍ ക്ഷമാപണം നടത്തിയെങ്കിലും അതുകൊണ്ട് വിവാദങ്ങള്‍ അവസാനിക്കാന്‍ സാധ്യത കാണുന്നില്ല.
ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലവുകള്‍ വര്‍ധിച്ചത് ആരോഗ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് കഴിഞ്ഞ ആഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം ഉയര്‍ത്തിയിരുന്നു. 2018 ആഗസ്റ്റില്‍ തന്നെ നേരത്തേ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ 391 മില്യണ്‍ യൂറോ അധികച്ചിലവ് വരുത്തിയതായി ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇത് പുറത്തുവിടാതെ നിര്‍മ്മാണവുമായി മുന്നോട്ടു പോകുകയാണ് മന്ത്രി ചെയ്‌തെന്ന് സിന്‍ ഫെയ്ന്‍ ആരോപിക്കുന്നു. ഒക്ടോബറിലെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം നവംബര്‍ ഒന്‍പതിനാണ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുറംലോകമറിയുന്നത്. അധിക ചിലവ് വന്നുവെന്ന് തനിക്ക് റിപ്പോര്‍ട്ട് ലഭിച്ച ആഗസ്റ്റില്‍ തന്നെ അക്കാര്യം പ്രധാനമന്ത്രി വരേദ്കറെയും ധനകാര്യമന്ത്രി പാസ്‌ക്കല്‍ ഡോനഹോയേയും അറിയിക്കേണ്ടതായിരുന്നു. എന്നാല്‍ ഇക്കാര്യമ മറച്ചുവച്ചതില്‍ ദുരൂഹതയുണ്ടെന്നും ഈ പദവിയില്‍ തുടരാന്‍ അദ്ദേഹം യോഗ്യനല്ലെന്നും സിന്‍ ഫെയിന്‍ ആരോഗ്യ വക്താവ് Louise O’Reilly പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.
അയര്‍ലണ്ടിലെ നേഴ്സുമാര്‍ ആവശ്യപ്പെട്ട ശമ്പള വര്‍ധനവിന് മുടന്തന്‍ ന്യായങ്ങള്‍ പറയുന്ന വരേദ്കര്‍ ഗവണ്മെന്റ് നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലവുകള്‍ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ്. ആശുപത്രി നിര്‍മാണത്തിന് മൊത്തം ചിലവ് നേരത്തെ നിശ്ചയിച്ചിരുന്ന 983 മില്യണ്‍ യൂറോയില്‍ നിന്ന് 2 ബില്യണ്‍ യൂറോയാകുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ചിലവ് ക്രമാതീതമായി ഉയര്‍ന്നതോടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്ന നാഷണല്‍ പീടിയാട്രിക് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ടോം കോസ്റ്റല്ലോ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചിരുന്നു. ഇതോടെ സൈമണ്‍ ഹാരിസും ആരോഗ്യവകുപ്പും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ആരോഗ്യമേഖലയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കേള്‍ക്കാതെ ധൂര്‍ത്ത് നടത്തുന്ന ആരോഗ്യവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന 650 മില്യണ്‍ യൂറോയില്‍ നില്‍ക്കില്ലെന്ന് ലിയോ വരേദ്കര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു. പിന്നീട് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഗവണ്‍മെന്റില്‍ നിന്ന് 1 ബില്യണ്‍ യൂറോ ചെലവാക്കേണ്ടി വരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. നിര്‍മ്മാണമേഖലയിലെ വിലക്കയറ്റമാണ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ അധികമായി ചിലവാക്കണ്ടി വരുന്നതെന്ന വാദമാണ് ഗവണ്മെന്റ് മുന്നോട്ടുവെച്ചത്. ഏറ്റവുമൊടുവില്‍ രണ്ട് ബില്യണ്‍ യൂറോ ചിലവാക്കിയെങ്കിലേ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുള്ളൂവെന്ന സ്ഥിതിയാണ്. മൊത്തം ചിലവുകള്‍ കഴിയുമ്പോള്‍ ലോകത്തില്‍ ഏറ്റവും അധികം തുക മുടക്കി നിര്‍മിക്കുന്ന ചില്‍ഡ്രന്‍സ് ഹോസ്പിറ്റലായി ഇത് മാറും.
2016 ല്‍ വരേദ്കര്‍ ആരോഗ്യമന്ത്രി ആയിരിക്കുമ്പോഴാണ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. കെട്ടിട നിര്‍മാണത്തിനും രൂപഭംഗി വരുത്തുന്നതിനുമായി 450 മില്യണ്‍ യൂറോ അധിക ചിലവ് അനാവശ്യമാണെന്ന് ഫിയന ഫെയ്ല്‍ TD സ്റ്റീഫന്‍ ഡോണലി ട്വിറ്ററില്‍ കുറിച്ചു. അധിക സര്‍വീസുകളോ, കിടക്കകള്‍, ഡോക്ടര്‍മാരുടെ സേവനം തുടങ്ങിയവ ഈ അധിക 450 മില്യണ്‍ യൂറോയില്‍ വകയിരുത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധിക ചിലവ് ഉണ്ടാകാന്‍ ഇടയായ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് വരേദ്കര്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഗവണ്മെന്റിന്റെ ഉത്തരവാദിത്വം തള്ളിക്കളയാനാകില്ല.
പുതിയ ആശുപത്രി തുടങ്ങുന്നതോടെ അധികമായി മുന്നൂറോളം നേഴ്സുമാരെയാണ് ആവശ്യമായി വരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ശമ്പള സ്‌കെയിലില്‍ നേഴ്‌സുമാര്‍ ആകൃഷ്ടരാകാന്‍ സാധ്യതയില്ലെന്നും നേഴ്സുമാരില്ലാതെ വെറും ബെഡുകള്‍ മാത്രമുള്ള ആശുപത്രിയാകും ഇതെന്ന് INMO ജനറല്‍ സെക്രട്ടറി ഫില്‍ നീ ഷീഗ്ധ പറഞ്ഞു. നേഴ്സുമാരുടെ പണിമുടക്കും ആരോഗ്യമന്ത്രിക്ക് തലവേദനയായിരിക്കുകയാണ്. ഇന്നലെ കൗണ്ടി വിക്കലോവിലെ അദ്ദേഹത്തിന്റെ വീടിനുമുന്‍പിലും നേഴ്സുമാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഗാര്‍ഡയെത്തി സമാധാനപരമായി അവരെ പിരിച്ചു വിടുകയായിരുന്നു.