പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ വ്യാപകമായ ക്രമക്കേടു നടന്നു എന്ന് സ്ഥിരീകരിച്ച് ഇന്റലിജന്‍സ്. പോലീസുകാരെ സ്വാധീനിച്ച് പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ഇടത് അനുകൂല അസോസിയേഷന്‍ കൈക്കലാക്കി എന്നതായിരുന്നു ആക്ഷേപം. ഇതു സ്ഥിരീകരിക്കുന്ന നാല് പേജുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവി വിനോദ് കുമാര്‍ ഇന്നലെ ലോക്നാഥ് ബെഹ്രയ്ക്കു നല്‍കി.

ആക്ഷേപം തെളിയിക്കുന്ന ശബ്ദരേഖകള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. അസോസിയേഷന്‍ നിര്‍ദ്ദേശ മനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പോലീസുകാരന്‍ നേരത്തേ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

പോസ്റ്റല്‍ ബാലറ്റില്‍ പുറമേ നിന്നുള്ള ഇടപെടലുണ്ടായെന്ന വസ്തുതയും റിപ്പോര്‍ട്ടിലുണ്ട്. അസോസിയേഷന്‍ നേതാക്കള്‍ പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച് കള്ളവോട്ട് നടത്തിയെന്നാണ് ആരോപണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ രണ്ട് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയുമുണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അസോസിയേഷന്‍ നേതാക്കല്‍ക്കെതിരെ നേരിട്ട് പരാമര്‍ശങ്ങളില്ലെങ്കിലും അസോസിയേഷന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായെന്ന സൂചന റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം പോലീസ് മേധാവി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.

Share this news

Leave a Reply

%d bloggers like this: