ഒന്നിലധികം രോഗലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നവരെ മാത്രമേ കൊറോണ വൈറസ് പരിശോധനയ്ക്കായി റഫർ ചെയ്യാൻ പാടുള്ളൂ. പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ചുമ തുടങ്ങി ഒന്നിലധികം രോഗലക്ഷങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന്
ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി നിർദ്ദേശം നൽകി.
ഇന്നലെ വൈറസ് ബാധിച്ച് രാജ്യത്ത് ഒരാൾ കൂടി മരിച്ചതായും 204 പുതിയ കേസുകൾ സ്‌ഥിരീകരിച്ചതായും NPHET റിപ്പോർട്ട് ചെയ്തു.
രാജ്യത്തൊട്ടാകെയുള്ള വിവിധ ലബോറട്ടറികളിലായി 17,992 പേരാണ് ഇതുവരെ കൊറോണ വൈറസ് പരിശോധന നടത്തിയിട്ടുള്ളത്. ഇതിൽ 6% സാമ്പിളുകളിൽ മാത്രമാണ് രോഗം സ്‌ഥിരീകരിച്ചത്.
രോഗലക്ഷണങ്ങൾ കൃത്യമായി വിലയിരുത്തിയാകും മുന്നോട്ടുള്ള ദിവസങ്ങളിൽ പരിശോധനയ്ക്കായി ആളുകളെ റഫർ ചെയ്യുക.
ഇത് പരിശോധനയ്ക്കായി റഫർ ചെയ്യപ്പെടുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിന് സഹായകമാകുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ Dr. ടോണി ഹോലോഹൻ പറഞ്ഞു.
രാജ്യത്ത് രോഗം ബാധിച്ചവരിൽ 55% പുരുഷന്മാരും 45% സ്ത്രീകളുമാണ്.
ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന കേസുകളും കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.